ADVERTISEMENT

ന്യൂഡൽഹി ∙ ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കും സഹായഹസ്തവുമായി പറന്ന ഇന്ത്യൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചോ? ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വിശദീകരണവുമായി വ്യോമസേന രംഗത്ത്. നിലവിൽ പിന്തുടരുന്ന ചട്ടപ്രകാരം പാക്കിസ്ഥാനു മുകളിലൂടെ പറക്കുന്നത് ഇന്ത്യൻ സൈന്യം ഒഴിവാക്കിയതാണെന്നാണ് വിശദീകരണം. തുർക്കിയിലേക്കും സിറിയയിലേക്കും പറന്ന ഇന്ത്യൻ വിമാനങ്ങളുടെ യാത്രയ്ക്കായി, പാക്കിസ്ഥാന്റെ അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

‘‘നമ്മുടെ വിമാനങ്ങൾ ഇപ്പോഴത്തെ രീതിയനുസരിച്ച് പാക്കിസ്ഥാനു മുകളിലൂടെ പറക്കാറില്ല. യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും പോകുമ്പോൾ നമ്മുടെ വിമാനങ്ങൾ പാക്കിസ്ഥാന്റെ വ്യോമ മേഖല ഒഴിവാക്കുന്നതിനായി ഗുജറാത്ത് ഭാഗത്തുനിന്ന് അധികദൂരം താണ്ടിയാണ് പറക്കാറുള്ളത്’ – വ്യോമസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം തിരിച്ചുപിടിച്ച ശേഷം അവിടെ നിന്നുള്ള ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിച്ച ഘട്ടത്തിലും, പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെയുള്ള സഞ്ചാരം ഇന്ത്യ ഒഴിവാക്കിയിരുന്നു. കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനങ്ങൾ ഇറാന്റെ വ്യോമപാതയിലൂടെയാണ് അന്ന് ഇന്ത്യയിലേക്ക് പറന്നത്.

പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സേനാ വിമാനങ്ങൾ അധികദൂരം താണ്ടിയാണ് ഇരു രാജ്യങ്ങളിലുമെത്തിയതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്.

മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയും ഇന്ത്യ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയ്ക്കൊപ്പം ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. പരുക്കേറ്റവർക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണു ദൗത്യം. ദുരന്തമേഖലയിൽ 30 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകൾ, എക്സ്റേ യന്ത്രങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും.

English Summary: As per procedure, IAF aircraft on way to Turkey, Syria not taking flight path over Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com