ADVERTISEMENT

അഗർത്തല∙ ത്രിപുരയിലെ സിപിഎം–കോൺഗ്രസ് കൂട്ടികെട്ടിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ ചങ്ങാത്തം കൂടുകയാണെന്ന് മോദി പറഞ്ഞു. സിപിഎം–കോൺഗ്രസ് കൂട്ടുകെട്ടിനെ പിന്തുണച്ച് മറ്റു ചില പാർട്ടികൾ പിന്നിലുണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ടു ചെയ്താൽ അത് സംസ്ഥാനത്തെ അനേക വർഷം പിന്നോട്ട് അടിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

‘ദുർഭരണത്തിന്റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കേരളത്തിൽ പരസ്പരം ഗുസ്തി പിടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. പ്രതിപക്ഷത്തിന് വോട്ടുകൾ വിഘടിച്ചു പോകണമെന്നതാണ് ആവശ്യം. വോട്ടുകൾ വിഭജിക്കാൻ സഹായിക്കുന്ന ചില ചെറു പാർട്ടികൾ തങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്നു കരുതി തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ്. കുതിരക്കച്ചവടം സ്വപ്നം കണ്ട് പുറത്തിറങ്ങിയവർ വീട്ടിൽതന്നെ ഇരിക്കുന്നതാണ് നല്ലത്’– ത്രിപുരയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേ മോദി പറഞ്ഞു. 

ദരിദ്രർ എന്നും ദരിദ്രരായി തന്നെ തുടരാനാണ് ഇരു പാർട്ടികളും ആഗ്രഹിക്കുന്നതെന്നും പാവങ്ങൾക്കായി ധാരാളം മുദ്രാവാക്യങ്ങൾ വിളിക്കുന്ന ഇവർ അവരുടെ വേദന മനസ്സിലാക്കാനോ അത് ഇല്ലാതാക്കാനോ പ്രവർത്തിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. ‘ഒരുകാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സിപിഎം പ്രവർത്തകർ കയ്യേറിയിരുന്നു. എന്നാൽ ബിജെപി ഭരണത്തിൻ കീഴിൽ ഇവിടെ നിയമവാഴ്ചയുണ്ടായി. ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്ന് ബിജെപി ജനങ്ങളെ മുക്തരാക്കി. മുൻപ് സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാൽ ഇപ്പോൾ തല ഉയർത്തിപ്പിടിച്ചാണ് അവർ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത്.

കോൺഗ്രസും സിപിഎമ്മും ത്രിപുരയിലെ യുവജനങ്ങളുടെ സ്വപ്നം തല്ലിക്കെടുത്തി അവരെ നാടുവിടാൻ പ്രേരിപ്പിച്ചു. എന്നാൽ ബിജെപി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിച്ച് തൊഴിലവസരങ്ങൾ വർധിപ്പിച്ചു. നിങ്ങളുടെ വോട്ടുകൾ ഇടതുപക്ഷത്തെ ഭരണത്തിൽനിന്ന് അകറ്റി നിർത്തും. ബിജെപിയുടെ ‘ഡബിൾ എൻജിൻ ’സർക്കാരിനെ വീണ്ടും അധികാരത്തിൽ എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു’– മോദി പറഞ്ഞു. 

English Summary: "'Kushti' In Kerala, 'Dosti' In Tripura": PM Jabs Left-Congress Alliance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com