പാർട്ടിഫണ്ട് തിരിമറി: പി.കെ.ശശിക്കെതിരെ ഒരു അന്വേഷണവുമില്ലെന്ന് ഗോവിന്ദന്‍
Mail This Article
പാലക്കാട്∙ പാർട്ടിഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ ഒരു അന്വേഷണവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇ.പി.ജയരാജനെതിരെയും അന്വേഷണമില്ല. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും സംഭവിക്കില്ല. എത്രയോ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ചലനമുണ്ടാക്കാതെ കടന്നുപോയി എന്നും ഗോവിന്ദന്‍ പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ വഴിയും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലൂടെയും പി.കെ.ശശി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്.
പല സഹകരണ സ്ഥാപനങ്ങളിലും നിയമനങ്ങൾ നടത്തി ലക്ഷക്കണക്കിനു രൂപ ശശി കൈവശപ്പെടുത്തുന്നുവെന്നും ബന്ധുക്കളെ തിരുകിക്കയറ്റിയെന്നും പരാതിയിൽ പറയുന്നു. യൂണിവേഴ്സൽ കോളജ് തുടങ്ങിയത് പാർട്ടിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ്. ഈ സ്ഥാപനത്തിനു വേണ്ടി സഹകരണ സ്ഥാപനങ്ങളിൽനിന്നു കോടികൾ പിരിച്ചു. കോളജിനു വേണ്ടി 4 കോടി രൂപ ചെലവിൽ പുതുതായി 10 ഏക്കർ ഭൂമി വാങ്ങാനുള്ള നീക്കത്തിനു പിന്നിൽ സാമ്പത്തിക നേട്ടമാണു ലക്ഷ്യമെന്നും പരാതിയിലുണ്ട്.
English Summary: Party fund manipulation: No investigation against PK Sasi; says MV Govindan