ADVERTISEMENT

1963 ലാണ് നാഗാലാൻഡിന് സംസ്ഥാന പദവി ലഭിക്കുന്നത്. 13 നിയമസഭാ തിരഞ്ഞെടുപ്പ് കണ്ടെങ്കിലും സംസ്ഥാനത്തിന് ഇന്നുവരെ ഒരു വനിതാ നിയമസഭാംഗത്തെ ലഭിച്ചിട്ടില്ല. നാഗാലാൻഡിന്റെ ജനസംഖ്യ പരിശോധിക്കുകയാണെങ്കിൽ 49.79% പേരും സ്ത്രീകൾ. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായത് സ്ഥാനാർഥികളുടെ ശതമാനക്കണക്കു നോക്കിയാൽ 6.67% സ്ത്രീകൾ മാത്രമാണ്. 2018-ൽ അഞ്ച് വനിതകൾ ജനവിധി തേടിയെങ്കിലും പരാജയം ഏറ്റുവാങ്ങി. അവാൻ കൊന്യാക് (എൻഡിപിപി), രഖില (ബിജെപി), വെഡി-യു ക്രോണു (എൻപിപി), രേഖ റോസ് ദുക്രു (സ്വതന്ത്രർ), ഡോ കെ മംഗ്യാങ്‌പുല ചാങ് (എൻപിപി) എന്നിവർ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.

ഇത്തവണയും മത്സരം കൊഴുപ്പിക്കാൻ നാലു വനിതാ സ്ഥാനാർഥികൾ രംഗത്തെത്തിയിട്ടുണ്ട്. എൻഡിപിപി (നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി), ബിജെപി (ഭാരതീയ ജനതാ പാർട്ടി), ഐഎൻസി (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) എന്നീ പാർട്ടികളാണ് നാലു വനിതാ സ്ഥാനാർഥികളെ മത്സരക്കളത്തിലിറക്കിയിരിക്കുന്നത്. സൽഹൗതുവോനുവോ ക്രൂസ്, റോസി തോംസൺ, കഹുലി സെമ, ഹെകാനി ജഖാലു എന്നിവരാണ് സ്ഥാനാർഥികൾ. 179 പുരുഷന്മാർക്കൊപ്പം (മത്സരമില്ലാതെ വിജയിച്ച ഒരാൾ ഒഴികെ) വിധി തേടുന്ന ഇവർ തിരഞ്ഞെടുപ്പിലെ പുതുമുഖങ്ങളാണ്.

സൽഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു (Photo: Twitter/@RazouLuho)
സൽഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു (Photo: Twitter/@RazouLuho)

∙ സൽഹൗതുവോനുവോ ക്രൂസ് (എൻഡിപിപി)

24 വർഷമായി വിവിധ എൻ‌ജി‌ഒകളിൽ സജീവമായി പ്രവർത്തിക്കുന്ന സൽഹൗതുവോനുവോ 8 വെസ്റ്റേൺ അംഗമിയിൽ നിന്നാണ് വിധി തേടുന്നത്. നിലവിലെ എംഎൽഎയായ കെനീഷാഖോ നഖ്‌റോയാണ് (ഐഎൻഡി) എതിരാളി. അന്തരിച്ച എന്‍ഡിപിപി നേതാവ് കെവിശേഖോ ക്രൂസിന്റെ ഭാര്യയാണ് സൽഹൗതുവോനുവോ. 2018 ൽ ഇതേസീറ്റിലാണ് കെവിശേഖോ മത്സരിച്ചത്.

Salhoutuonuo-Kruse-twitter
സൽഹൗതുവോനുവോ (Photo: Twitter/@airnews_kohima)

യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണം, നൈപുണ്യ വികസനം, തൊഴിൽ, സുരക്ഷ, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, മാതൃകാ മണ്ഡലം സൃഷ്ടിക്കൽ, നഗര-ഗ്രാമ പ്രദേശങ്ങളുടെ തുല്യ അടിസ്ഥാന സൗകര്യ വികസനവും പ്രാതിനിധ്യവും എന്നിവയാണ് സൽഹൗതുവോനുവോ വാഗ്ദാനങ്ങളായി മുന്നിൽവയ്ക്കുന്നത്. അധികാരത്തിലെത്തിയാൽ ഭർത്താവ് സ്വപ്നംകണ്ട പദ്ധതികളും ലക്ഷ്യങ്ങളും നടപ്പിലാക്കുമെന്നും അവർ പറയുന്നു.

∙ ഹെകാനി ജഖാലു (എൻഡിപിപി)

യുവത്വമാണ് വലിയ സമ്പത്തെന്ന് വിശ്വസിക്കുന്ന ഹെകാനി ജഖാലു 17 വർഷമായി അവരുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്നയാളാണ്. നാഗാലാൻഡ് പുരോഗമിക്കണമെങ്കിൽ നമ്മുടെ യുവാക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്. സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രരാകാനും യുവജനതയ്ക്ക് കഴിയുമെങ്കിൽ അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് ഹെകാനി വിശ്വസിക്കുന്നു. 

ഹെകാനി ജഖാലു (Photo: Twitter/@Hekani)

ന്യൂനപക്ഷത്തിന്റെ ഉന്നമനം, സ്ത്രീശാക്തീകരണം എന്നിവയും ഹെകാനി ലക്ഷ്യമിടുന്നുണ്ട്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയെന്നതും ഹെകാനിയുടെ പ്രകടനപത്രികയിൽ പറയുന്നു. ദിമാപൂർ 3യിൽ നിന്നാണ് ഹെകാനി ജനവിധി തേടുന്നത്.

∙ കാഹുലി സേമ (ബിജെപി)

ബിജെപിയുടെ ഏക വനിതാ സ്ഥാനാർഥിയാണ് കഹുലി സേമ. സുമി സമുദായത്തിലെ ആദ്യത്തെ വനിതാ ചീഫ് എൻജിനീയറും നാഗാ വിഭാഗത്തിൽ രണ്ടാമതുമാണ് കാഹുലി. 32 അറ്റോയ്‌സു മണ്ഡലത്തിൽ മത്സരിക്കുന്ന 57കാരിയുടെ പ്രധാന എതിരാളി എൻസിപി നേതാവായ എർ പിക്റ്റോ ഷോഹെ ആണ്.

kahuli-sema-twittr
കാഹുലി സേമ (Photo: Twitter/ @SwuAtoska)

34 വർഷത്തോളം സർക്കാർ സേവനമനുഷ്ടിച്ച് വിരമിച്ച കാഹുലി ജനങ്ങളിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിച്ചതിനു പിന്നാലെയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സ്ത്രീശാക്തീകരണം രാഷ്ട്രീയ മേഖലയിലേക്കും വ്യാപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കാഹുലി രാഷ്ട്രീയം നോക്കാതെ തന്നെ വനിതാ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.

∙ റോസി തോംസൺ (കോൺഗ്രസ്)

മുതിർന്ന കോൺഗ്രസ് പ്രവർത്തകയായ റോസി തോംസൺ (58) 6–ടെനിങ്ങിൽ നിന്നാണ് മത്സരിക്കുന്നത്. നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന 23 പേരിൽ ഏക വനിതാ സ്ഥാനാർഥിയാണ് റോസി. നമ്രി ഞ്ചാങ് (എൻസിപി), ടരെ സിലിയാങ് (എൻഡിപിപി), സാൻഡ് ദോമ്ത (എംപിപി), ഡോ. തുംദ ന്യൂമെ (ഐഎൻഡി), ഹെൻറി സിലിയാങ് (എൻപിഎഫ്) എന്നീ പ്രമുഖ നേതാക്കളാണ് റോസിയുടെ എതിരാളികൾ.

1980കളുടെ അവസാനം കോളജ് പഠനകാലത്താണ് റോസി കോൺഗ്രസിൽ ചേരുന്നത്. നേരത്തെ മത്സരിക്കാൻ മോഹമുണ്ടായിരുന്നെങ്കിലും സമയവും സാമ്പത്തിക പരിമിതികളും അനുവദിച്ചില്ലെന്ന് റോസി പറഞ്ഞു. പ്രധാനലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. മേഘാലയയിലും മണിപ്പൂരിലും ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. എന്നാൽ നാഗാലാൻഡിൽ സ്ത്രീകൾക്ക് യാതൊരു പരിഗണനയുമില്ല. എല്ലാ വനിതാ വോട്ടർമാരും വനിതാ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നും സ്ത്രീകളുടെ ഉന്നമനത്തിനായി വോട്ട് ചെയ്യണമെന്നും റോസി തോംസൺ പറഞ്ഞു.

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം 2022ലാണ് നാഗാലാൻഡിൽ നിന്ന് ഒരു വനിതാ രാജ്യസഭാ എംപിയെ ലഭിച്ചത്. എസ്, ഫാങ്‌നോൺ കൊന്യാക് ആണ് ആ ചരിത്രനേട്ടം കൈവരിച്ചത്. 1977-ൽ  റാനോ എം. ഷൈസയ്ക്ക് (ലോക്സഭ) ശേഷമുള്ള സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ എംപിയാണ് കൊന്യാക്. ഇത്തവണ നാഗാലാൻഡ് നിയമസഭയും ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുമോ എന്ന് മാർച്ച് 2 ന് അറിയാം.

English Summary: Election 2023: Is Nagaland ready to elect its first woman MLA?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com