ADVERTISEMENT

അധികാരം നിലനിര്‍ത്താൻ ബിജെപി, അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ ഒപ്പംകൂട്ടി സിപിഎമ്മിന്റെ രാഷ്ട്രീയനീക്കം, കന്നിയങ്കം തിളക്കത്തോടെ ജയിച്ചുകയറാൻ തിപ്ര മോത്ത പാര്‍ട്ടി തലവന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ കഠിന പരിശ്രമം, സ്വാധീനം വെളിപ്പെടുത്താൻ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഇവയെല്ലാം ചേര്‍ന്ന് അരങ്ങു തകര്‍ക്കുന്ന കാഴ്ചയാണ് ത്രിപുരയില്‍. പ്രധാനമന്ത്രിയെയും പ്രമുഖ നേതാക്കളെയും ഉള്‍പ്പെടുത്തി പൊതുറാലികളുമായി ബിജെപി മുന്നേറിയപ്പോൾ, കോണ്‍ഗ്രസിന്റെ ‘കൈ’ പിടിച്ചാണ് സിപിഎം പ്രചാരണം കൊഴുപ്പിച്ചത്. ഗോത്ര മേഖല ലക്ഷ്യംവച്ചു നീങ്ങുന്ന പ്രദ്യോതും സംസ്ഥാനത്തു സജീവമാകാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമങ്ങളും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടുതല്‍ നിര്‍ണായകമാക്കുന്നു. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, വടക്കുകിഴക്കന്‍ മേഖലയിലെ നിര്‍ണായക സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് ത്രിപുര. സര്‍ക്കാര്‍ ജീവനക്കാരെ ലക്ഷ്യമിട്ട് പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി സിപിഎം പ്രചാരണം നയിക്കുമ്പോള്‍, വികസനത്തിലൂന്നിയാണ് ബിജെപി പ്രചാരണം. ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 2നും.

ത്രിപുരയില കൈലാശഹാറിൽ സിപിഎം-കോൺഗ്രസ് സംയുക്ത റാലിയിൽ കോൺഗ്രസ് സ്ഥാനാർഥിയും പിസിസി പ്രസിഡന്റുമായ ബിരാജിത് സിൻഹ പ്രസംഗിക്കുന്നു.
ത്രിപുരയില കൈലാശഹാറിൽ സിപിഎം-കോൺഗ്രസ് സംയുക്ത റാലിയിൽ കോൺഗ്രസ് സ്ഥാനാർഥിയും പിസിസി പ്രസിഡന്റുമായ ബിരാജിത് സിൻഹ പ്രസംഗിക്കുന്നു.

∙ ത്രികോണ മത്സരം

ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി തമ്മിലുള്ള ത്രികോണ മത്സരമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. 28 കൗണ്‍സില്‍ സീറ്റില്‍ 18 എണ്ണത്തിലും തിപ്ര മോത്ത പാര്‍ട്ടി ജയിച്ചു. ബിജെപി ഒൻപതു സീറ്റില്‍ ഒതുങ്ങി. സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2022ല്‍, എന്‍ഡിഎ സഖ്യത്തിലെ അഞ്ച് ബിജെപി എംഎല്‍എമാരും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയിലെ (ഐപിഎഫ്ടി) മൂന്ന് എംഎല്‍എമാരും രാജിവച്ചിരുന്നു. ഇതില്‍ ആറു പേര്‍ ചേക്കേറിയത് തിപ്ര മോത്ത പാര്‍ട്ടിയിൽ. മൂന്നു പേര്‍ കോണ്‍ഗ്രസിലും ചേര്‍ന്നു. ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദ്വാലിയിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിൽ.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദ്വാലിയിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിൽ.

∙ അധികാരം നിലനിര്‍ത്താന്‍ ബിജെപി

കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാതിരുന്ന ബിജെപി, 2018 ലെ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 60 നിയമസഭാ സീറ്റില്‍ 36 ഇടത്ത് വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായി മത്സരിച്ച ഇന്‍ഡീജിയസ് പീപ്പിള്‍സ് ഫ്രന്‍ഡ് ഓഫ് ത്രിപുര (ഐപിഎഫ്ടി) എട്ടു സീറ്റ് നേടി. ബിജെപിയുടെ വോട്ടുവിഹിതം 43.59 ശതമാനവും ഐപിഎഫ്ടിയുടേത് 7.38 ശതമാനവും. ബിജെപിയുടെ ബിപ്ലബ് ദേവ് കുമാര്‍ മുഖ്യമന്ത്രിയായെങ്കിലും പിന്നീട് അദ്ദേഹത്തെ മാറ്റി, മാണിക് സാഹയെ മുഖ്യമന്ത്രിയാക്കി.

ബിപ്ലബ് ദേവ് കുമാറും മണിക് സാഹയും. (ചിത്രം: പിടിഐ)
ബിപ്ലബ് ദേവ് കുമാറും മണിക് സാഹയും. (ചിത്രം: പിടിഐ)

ബിപ്ലബ് ദേവ് കുമാറിനു ജനപ്രീതി കുറഞ്ഞെന്നു കണ്ടതോടെയാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒൻപതു മാസം മുന്‍പ് (2022 മേയ് 14ന്) അദ്ദേഹത്തെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. എംഎല്‍എ പോലുമല്ലാതിരുന്ന ദന്ത ഡോക്ടറായ മണിക് സാഹ ഉപതിരഞ്ഞെടുപ്പിലൂടെ പിന്നീട് നിയമസഭയിലെത്തി. മുഖ്യമന്ത്രിയെ മാറ്റിയെങ്കിലും സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം നടത്തിയത്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ഉയര്‍ത്തിക്കാട്ടിയ ‘ഡബിള്‍ എന്‍ജിന്‍ സർക്കാർ’ പ്രചാരണം ത്രിപുരയിലും ബിജെപി ആവര്‍ത്തിച്ചു. സംസ്ഥാനത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാക്കളുടെ അഭാവുള്ളതിനാല്‍, പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും സംസ്ഥാനത്ത് പ്രചാരണത്തിനെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിലെ സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ പ്രചാരണത്തിനിടെ. (Photo: Twitter, @BJP4Tripura)
പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിപുരയിലെ സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ പ്രചാരണത്തിനിടെ. (Photo: Twitter, @BJP4Tripura)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് എന്നിവരുള്‍പ്പെടെ ത്രിപുരയില്‍ ഓടിനടന്ന് പ്രചാരണം നയിച്ചു. ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയും ബിജെപിക്കായി പ്രചാരണത്തിനെത്തി. അധികാരം നിലനിര്‍ത്താനുള്ള ഈ കഠിന ശ്രമങ്ങള്‍ക്കിടെ, ബിപ്ലബ് ദേബ് സര്‍ക്കാരില്‍ ആരോഗ്യ, പൊതുമരാമത്ത് മന്ത്രിയായിരുന്ന സുദീപ് റോയ് ബര്‍മാന്‍, എംഎല്‍എയായിരുന്ന ആശിഷ് കുമാര്‍ സാഹ എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസിലേക്ക് കൂടുമാറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. 55 സീറ്റിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

സിപിഎം ജനറൽ സെക്രട്ടറി സീതാറം യച്ചുരിയും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും വാർത്താസമ്മേളനത്തിനിടെ. (ചിത്രം: പിടിഐ)
സിപിഎം ജനറൽ സെക്രട്ടറി സീതാറം യച്ചുരിയും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിയും വാർത്താസമ്മേളനത്തിനിടെ. (ചിത്രം: പിടിഐ)

∙ ‘കൈ’ പിടിച്ച് സിപിഎം

2018ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാതിരിക്കാനുള്ള ഭാഗമായാണ് ബംഗാൾ മാതൃകയില്‍ ത്രിപുരയിലും ‘കൈ’ ചേര്‍ത്തുപിടിക്കാന്‍ സിപിഎം തീരുമാനിച്ചത്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് തീരുമാനിച്ച് പരസ്പര ധാരണയില്‍ സിപിഎം–കോൺഗ്രസ് കക്ഷികൾ സംയുക്തമായി പ്രചാരണം നയിച്ചു. 2013ലെ തിരഞ്ഞെടുപ്പില്‍ 48.11 ശതമാനം വോട്ടുവിഹിതവുമായി 49 സീറ്റില്‍ ജയിച്ച സിപിഎം 2018ലെ തിരഞ്ഞെടുപ്പില്‍ 16 സീറ്റിലാണ് ജയിച്ചത്. വോട്ടുവിഹിതം 42.22 ശതമാനമായി കുറഞ്ഞു. 2013ലെ തിരഞ്ഞെടുപ്പില്‍ 36.53 ശതമാനം വോട്ടുവിഹിതവുമായി 10 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിന് 2018ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനായില്ല. വോട്ടുവിഹിതം 1.79 ശതമാനമായി കുറഞ്ഞു.

പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയാറായാണ് ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 17 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, സിപിഎം സമ്മര്‍ദത്തെ തുടര്‍ന്ന് നാലു സ്ഥാനാര്‍ഥികളെ പിന്‍വലിച്ചു. ആദ്യഘട്ടത്തില്‍ 30 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. രണ്ടുപതിറ്റാണ്ട് സിപിഎമ്മിന്റെ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. 20 വര്‍ഷം ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ (74) സ്വയം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. അദ്ദേഹം പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായി. സിപിഎമ്മിന്റെ എട്ടു സിറ്റിങ് എംഎല്‍എമാരും മത്സരിക്കുന്നില്ല. സുദീപ് റോയ് ബര്‍മാന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നാലു സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നു.

ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ. (ചിത്രം: പിടിഐ)
ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ. (ചിത്രം: പിടിഐ)

സംയുക്ത പ്രചാരണ റാലികള്‍ നയിച്ചാണ് സിപിഎമ്മും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത് സിങ് എന്നിവര്‍ ചേര്‍ന്നാണ് റാലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഗര്‍ത്തല രബീന്ദ്ര ഭവനു മുന്‍പില്‍ നടത്തിയ സംയുക്ത റാലി ഇരുപാര്‍ട്ടികളുടെയും പതാകകൾക്കു പകരം ദേശീയ പതാകകളേന്തിയാണ് സംഘടിപ്പിച്ചത്. മണിക് സര്‍ക്കാര്‍, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സമിര്‍ രഞ്ജന്‍ ബര്‍മന്‍, സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, ഇടതു മുന്നണി ചെയര്‍മാന്‍ നാരായണ്‍ കര്‍, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിരാജിത് സിന്‍ഹ, സുദീപ് റോയ് ബര്‍മന്‍ എംഎല്‍എ, ത്രിപുരയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് റാലിയെ നയിച്ചത്.

പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണിയുടെ പ്രചാരണപത്രിക. ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടോണമസ് കൗണ്‍സിലിന് കൂടുതല്‍ സ്വയംഭരണാധികാരം, രാഷ്ട്രീയ അക്രമത്തിനിരയായവര്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതി, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ക്ഷേമ പെന്‍ഷന്‍, പിരിച്ചുവിട്ട പതിനായിരത്തില്‍പരം അധ്യാപകര്‍ക്ക് നിയമനം, കാല്‍ലക്ഷം പേര്‍ക്ക് തൊഴില്‍, ഒരു കുടുംബത്തിന് 50 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കല്‍, സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിരോധിക്കല്‍ തുടങ്ങി 81 വാഗ്ദാനങ്ങളാണ് ഇടതു പ്രകടനപത്രികയിലുള്ളത്. സിപിഎം 43 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കുന്നു. സിപിഎം സഖ്യകക്ഷികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. ഇടതു പിന്തുണയോടെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പുരുഷോത്തം റോയ് ബര്‍മനാണ് ആ സ്വതന്ത്ര സ്ഥാനാര്‍ഥി.

കോൺഗ്രസ് നേതാവ് സുദീപ് റോയി ബർമാൻ, കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നു. (ചിത്രം: പിടിഐ)
കോൺഗ്രസ് നേതാവ് സുദീപ് റോയി ബർമാൻ, കോൺഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നു. (ചിത്രം: പിടിഐ)

∙ പ്രചാരകരില്ലാതെ കോണ്‍ഗ്രസ്

താരനിബിഡമായ ബിജെപിയെ അപേക്ഷിച്ച് ത്രിപുര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് വളരെ പിന്നിലാണ്. ബിജെപിക്കായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തിയപ്പോള്‍, കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനോ, മുതിര്‍ന്ന നേതാക്കളോ പ്രചാരണത്തിനെത്തിയില്ല. മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എത്തിയില്ല. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ഫ്രെബ്രുവരി 14ന് അഗര്‍ത്തലയില്‍ പ്രചാരണം നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹവും എത്തിയില്ല. സിപിഎമ്മിന് ‘കൈ’ കൊടുക്കാന്‍ മടിച്ച കോണ്‍ഗ്രസ്, എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഇടതുമുന്നണി ഭീഷണിപ്പെടുത്തിയതോടെയാണ് സഖ്യത്തിലാകാന്‍ തീരുമാനിച്ചത്.

മല്ലികാർജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍, പ്രമുഖ ഗോത്ര നേതാക്കള്‍ എന്നിവരെ പ്രചാണത്തിനായി ത്രിപുര കോണ്‍ഗ്രസ് ഘടകം സമീപിച്ചിരുന്നെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ബംഗാളില്‍ നിന്നുള്ള എംപി ദീപ ദാസ് മുന്‍സി, സംസ്ഥാനത്തിന്റെ ഇന്‍ചാര്‍ജ് അജോയ് കുമാര്‍ എന്നിവര്‍ ഏതാനും റാലികളില്‍ പങ്കെടുത്തു. ത്രിപുരയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നിരീക്ഷകരായ അസം എംപി അബ്ദുള്‍ ഖലീഖ്, ഡല്‍ഹിയിൽനിന്നുള്ള നേതാവ് അരവിന്ദര്‍ സിങ് ലൗലി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മേല്‍നോട്ടം വഹിക്കാന്‍ ചുമതലപ്പെടുത്തിയ രാജ്യസഭാ എംപി മുകുള്‍ വാസ്നിക് എന്നിവരും പ്രചാരണത്തിനെത്തി.

പ്രദ്യോത് മാണിക്യ ദേബ് ബര്‍മൻ. (ചിത്രം: പിടിഐ)
പ്രദ്യോത് മാണിക്യ ദേബ് ബര്‍മൻ. (ചിത്രം: പിടിഐ)

∙ കന്നിയങ്കം ജയിക്കാന്‍ തിപ്ര മോത്ത

ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനും കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ പ്രദ്യോത് മാണിക്യ കോണ്‍ഗ്രസ് വിട്ടാണ് നാലു വര്‍ഷം മുന്‍പ് തിപ്ര മോത്ത (തിപ്ര ഇന്‍ഡിജനസ് പ്രോഗ്രസീവ് റീജനല്‍ അലയന്‍സ്) രൂപീകരിച്ചത്. ഗോത്ര വിഭാഗങ്ങള്‍ക്കായി ‘ഗ്രേറ്റര്‍ തിപ്രലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന മുദ്രാവാക്യമാണ് തിരഞ്ഞടുപ്പിൽ ഉയർത്തുന്നത്. ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഗോത്രവര്‍ഗങ്ങളാണു തിപ്ര മോത്തയിലെ അംഗങ്ങള്‍. സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്ന് ഇവരാണ്. തിപ്രലാന്‍ഡ് ആവശ്യവുമായി ബന്ധപ്പെട്ട് നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി കൂടിക്കാഴ്ചയും നടത്തി.

1.2 ദശലക്ഷം ജനസംഖ്യയുള്ള ത്രിപുരയുടെ 10,491 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സിലിന്റെ നിയന്ത്രണ പരിധിയിലാണ്. അതില്‍ 90% ഗോത്രവിഭാഗക്കാർ. ഇവിടെ 20 നിയമസഭാ സീറ്റുണ്ട്. ഈ സീറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു തിപ്ര മോത്തയുടെ പ്രചാരണം. 10 സീറ്റിനു മുകളില്‍ തിപ്ര മോത്ത നേടുമെന്ന് വിലയിരുത്തപ്പെടുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തിപ്ര മോത്തയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പാർട്ടിയുടെ പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും നിരാകരിച്ചു. തുടര്‍ന്ന് ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേതാവ് പ്രദ്യോത് മാണിക്യ മത്സരിക്കുന്നില്ല.

20,000 തൊഴിലവസരം, ട്രൈബല്‍ കൗണ്‍സിലിനായി പൊലീസ് സേന എന്നീ വാഗ്ദാനങ്ങളുള്‍പ്പെടെയാണ് തിപ്ര മോത്ത പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. പൊലീസ് സേനയ്ക്കായി 6,000 യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്ന് പറയുന്നു. ഗ്രേറ്റര്‍ ടിപ്ര ലാന്‍ഡിനായിപോരാടുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നു.

∙ തകര്‍ച്ചയില്‍ ഐപിഎഫ്ടി

ബിജെപിയുടെ സഖ്യകക്ഷിയായി 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒൻപതു സീറ്റില്‍ മത്സരിച്ച് എട്ടു സീറ്റു നേടിയ ഐപിഎഫ്ടി (ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര), തിപ്ര മോത്തയുടെ ഉദയത്തെതുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലാണ്. എട്ട് എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാര്‍ തിപ്രയില്‍ ചേര്‍ന്നിരുന്നു. തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി ഐപിഎഫ്ടിയും വാദിച്ചിരുന്നെങ്കിലും ബിജെപി എതിര്‍ത്തിരുന്നു. തിപ്ര മോത്തയില്‍ ഐപിഎഫ്ടി ലയിക്കാന്‍ ഏറെക്കുറെ ധാരണയായിരുന്നെങ്കിലും അവസാന മണിക്കൂറുകളില്‍ ബിജെപി നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്ന് പാര്‍ട്ടി പിന്മാറി.

ത്രിപുരയിലെ ബോക്സ്ങ്നഗറിൽ അഭിഷേക് ബാനർജി പൊതുറാലിയെ അഭിസംബോധന ചെയ്യുന്നു. (Photo: Twitter, @AITCofficial)
ത്രിപുരയിലെ ബോക്സ്ങ്നഗറിൽ അഭിഷേക് ബാനർജി പൊതുറാലിയെ അഭിസംബോധന ചെയ്യുന്നു. (Photo: Twitter, @AITCofficial)

∙ സ്വാധീനമുണ്ടാക്കാന്‍ തൃണമൂല്‍

അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് ത്രിപുരയില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണം. മമതാ ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്ന് അഗര്‍ത്തലയില്‍ പദയാത്ര നടത്തിയിരുന്നു. ത്രിപുരയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയില്‍ പ്രതിപക്ഷത്തിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ത്രിപുരയിലും സ്വാധീനമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. 28 സീറ്റിലാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികൾ മൽസരരംഗത്തുള്ളത്.

2018ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റിൽ മത്സരിച്ച പാര്‍ട്ടി, ഒരു സീറ്റിലും ജയിച്ചില്ലെങ്കിലും 0.30 ശതമാനം വോട്ടുവിഹിതം നേടി. 2013ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചിരുന്നില്ല. 2008ല്‍ 22 സീറ്റിലും 2003ലെ തിരഞ്ഞെടുപ്പില്‍ 18 സീറ്റിലും മത്സരിച്ചു. രണ്ടുതവണയും ഒരു സീറ്റും നേടിയില്ല. എന്നാൽ, 2008ല്‍ 0.35 ശതമാനം വോട്ടുവിഹിതവും 2003ല്‍ 0.43 ശതമാനം വോട്ടുവിഹിതവും നേടി. അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷം തൊഴിലവസരം, ആദ്യം വര്‍ഷം 50,000 തൊഴിലവസരം, എട്ട് ജില്ലകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്റര്‍, ജോലി നഷ്ടപ്പെട്ട 10,323 സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഒരു ലക്ഷം തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 1,000 രൂപ, കര്‍ഷകര്‍ക്ക് 10,000 രൂപയുടെ വാര്‍ഷിക സഹായം, എന്നിവയുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് തൃണമൂലിന്‌റെ തിരഞ്ഞെടുപ്പ് പത്രികയിൽ.‌‌

English Summary: Tripura is all set for a triangular fight with Tipra Motha, BJP-IPFT, Congress - CPM in action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com