12 പ്രതിപക്ഷ എംപിമാർക്ക് എതിരെ അന്വേഷണം വേണം: കടുപ്പിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ
Mail This Article
ന്യൂഡൽഹി ∙ അവകാശലംഘനം നടത്തിയതായി ആരോപണമുള്ള 12 പ്രതിപക്ഷ എംപിമാർക്ക് എതിരെ അന്വേഷണം തേടി രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ. പാർലമെന്ററി സമിതിയോടാണ് ധൻകർ ഇക്കാര്യം ആവശ്യപ്പെട്ടതെന്നു രാജ്യസഭാ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു. കോൺഗ്രസിലെ 9, എഎപിയിലെ 3 എംപിമാർക്ക് എതിരെയാണ് രാജ്യസഭാധ്യക്ഷൻ അന്വേഷണം ആവശ്യപ്പെട്ടത്.
ആവർത്തിച്ച് നടുത്തളത്തിൽ പ്രവേശിക്കുക, മുദ്രാവാക്യം മുഴക്കുക, നടപടികൾ തടസ്സപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് എംപിമാർക്ക് എതിരെയുള്ളത്. ശക്തിസിൻഹ് ഗോഹിൽ, നരൻഭായ് ജെ.റാത്‍വ, സയീദ് നസീർ ഹുസൈൻ, കുമാർ കേത്‍കർ, ഇമ്രാൻ പ്രതാപ്ഗാർഹി, എൽ.ഹനുമന്തയ്യ, ഫുലോ ദേവി നേതം, ജെബി മേത്തർ, രൺജീത് രഞ്ജൻ എന്നീ കോൺഗ്രസ് എംപിമാർക്കും, സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പതക് എന്നീ എഎപി എംപിമാർക്കും എതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടത്.
Read Also: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് ഫ്രിജിൽ സൂക്ഷിച്ചു; യുവതി അറസ്റ്റിൽ...
ഈ മാസം ആദ്യം അവസാനിച്ച ബജറ്റ് സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷധത്തെ തുടർന്നു സഭ പലതവണ തടസ്സപ്പെട്ടിരുന്നു. അദാനി– ഹിൻഡൻബർഗ് വിഷയത്തിൽ രാജ്യസഭയിൽ ഭരണപക്ഷവുമായും സഭാധ്യക്ഷൻ ധൻകറുമായും കോൺഗ്രസ് ഏറ്റുമുട്ടി. സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവേ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലിട്ടതിനു കോൺഗ്രസ് എംപി: രജനി പാട്ടിലിനെ ധൻകർ സസ്പെൻഡ് ചെയ്തു. താൻ ആരുടെയും പക്ഷത്തല്ലെന്നും ഭരണഘടനയോടു മാത്രമാണു വിധേയത്വമെന്നും ധൻകർ വ്യക്തമാക്കി.
English Summary: "Probe Conduct Of 12 Opposition MPs": Jagdeep Dhankhar To Privilege Panel