ADVERTISEMENT

ആര്യങ്കാവ്(കൊല്ലം)∙ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ആര്യങ്കാവ് കരിമ്പിന്‍തോട്ടം കോട്ടൂര്‍ വീട്ടില്‍ സി.ജെ.മത്തായി(തങ്കച്ചന്‍ 60) ആണ് മരിച്ചത്. അപകടത്തിൽ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ആര്യങ്കാവ് കോട്ടവാസല്‍ മറ്റത്തില്‍ ജോഷി, കരിമ്പിന്‍തോട്ടം മാവുങ്കല്‍ ബാബു(എബ്രഹാം) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച രാത്രി 7.40ന് ആര്യങ്കാവ് ക്ഷീരവകുപ്പിന്റെ ചെക്പോസ്റ്റിന് സമീപത്താണ് അപകടം. തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് സിമന്റുമായി വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണംവിട്ട ലോറി ആദ്യം ബൈക്കില്‍ സഞ്ചരിച്ച ജോഷിയെ ഇടിച്ചു തെറിപ്പിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന തങ്കച്ചനെ ഇടിച്ചശേഷം ബാബുവിന്റെ സ്കൂട്ടറിലിടിച്ചു. തങ്കച്ചന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയതായി നാട്ടുകാർ പറയുന്നു. 30 മീറ്ററോളം ബാബുവിനെയും തങ്കച്ചനെയും ലോറി വലിച്ചിഴച്ചതായും പറയുന്നു.

തങ്കച്ചൻ തൽക്ഷണം മരിച്ചു. പരുക്കേറ്റ ജോഷിയെയും ബാബുവിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. ബാബുവിന്റെ നില ഗുരതരമാണ്. ആര്യങ്കാവിലെ ലോട്ടറിക്കടകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതാണ് അപകടകാരണമെന്ന് ആരോപിച്ച് ആളുകൾ സമീപത്തെ കടകള്‍ അടപ്പിച്ചു. ഗ്രേസിയാണ് തങ്കച്ചന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

aryankavu-accident
അപകടത്തിനു കാരണമായ തമിഴ്നാട് ലോറി, ക്വാറി ഉൽപ്പന്നങ്ങളുമായി വന്ന പടുത ഇടാത്ത ലോറി ആര്യങ്കാവ് ആർടിഒ ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്നു.

ഇന്ധനം ലാഭിക്കാന്‍ ന്യൂട്രലില്‍ ഓട്ടം

ഇന്ധനം ലാഭിക്കാന്‍ ന്യൂട്രലില്‍ ഇറങ്ങുന്നത് അപകടത്തിന് വഴി തെളിക്കുന്നതായി പരാതി. തമിഴ്നാട്ടില്‍ നിന്നും എത്തുന്ന ചരക്ക് വാഹനങ്ങള്‍ കോട്ടവാസല്‍ മുതല്‍ ആര്യങ്കാവ് വരെ ന്യൂട്രലില്‍ ഓടുന്നതായി നേരത്തെ പരാതി ഉയര്‍ന്നതാണ്. ന്യൂട്രലില്‍ വാഹനം ഇറക്കം ഇറങ്ങി വരുന്നതാണ് നിയന്ത്രണംവിടാന്‍ കാരണമെന്നും പറയുന്നു. അപകടങ്ങള്‍ നിരവധി നടന്നിട്ടും ന്യൂട്രല്‍ ഓട്ടം അവസാനിപ്പിക്കാന്‍ അധിക‍ൃതര്‍ തയ്യാറാകുന്നില്ല. 4 മാസം മുന്‍പ് ന്യൂട്രലില്‍ ഓടിയ ലോറി ഇടിച്ച് പുനലൂരില്‍ ദമ്പതികള്‍ മരിച്ചു. കോട്ടവാസല്‍ മുതല്‍ പുനലൂര്‍ വരെയാണ് ന്യൂട്രലില്‍ ഓടുന്നത്. മദ്യപിച്ചുള്ള അപകടങ്ങളും ഏറെയാണ്.

ടിപ്പര്‍ സ്കൂള്‍ സമയത്തും ചീറിപ്പായും

സ്കൂള്‍ സമയത്തെ ടിപ്പറുകളുടെ ഓട്ടത്തിനും അറുതിയില്ല. കഴിഞ്ഞദിവസം ആര്യങ്കാവ് എല്‍പിഎസിന് സമീപത്ത് സ്കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ വിദ്യാര്‍ഥികളെ ഇടിച്ചു തെറിപ്പിക്കേണ്ടതായിരുന്നു. ഇതു ചോദ്യം ചെയ്ത നാട്ടുകാരെ ടിപ്പര്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ആര്യങ്കാവ് ആര്‍ടിഒ ചെക്പോസ്റ്റില്‍ പരാതിപ്പെട്ടപ്പോള്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന മറുപടിയാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. തമിഴ്നാട്ടില്‍ നിന്നും പ്രതിദിനം നൂറിലധികം ടിപ്പറുകളാണ് ക്വാറി ഉൽപന്നങ്ങളുമായി കേരളത്തിലേക്ക് എത്തുന്നത്. ടിപ്പറുകള്‍ക്ക് സ്കൂള്‍ സമയം ബാധകം ആയതിനാല്‍ ഇപ്പോള്‍ ടോറസ് ലോറികളില്‍ ആണ് ക്വാറി ഉൽപന്നങ്ങള്‍ കൂടുതലായും എത്തുന്നത്. ഇത്തരം വാഹനങ്ങളും അമിതവേഗതയിലാണ് ദേശീയപാതയില്‍ക്കൂടി ഓടുന്നതെന്ന പരാതിയും ഉയരുന്നു. ടോറസ് ലോറികള്‍ പടുതമൂടാതെയാണ് എത്തുന്നതും.

English Summary: One died in lorry accident in Aryankavu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com