മദ്യത്തിൽ അടിതെറ്റി കേജ്രിവാളിന്റെ 'വലംകൈ'; ആരാണ് സിസോദിയയെ കുടുക്കിലാക്കിയ ‘സൗത്ത് ഗ്രൂപ്പ്’?
Mail This Article
ഡൽഹിയിലെ അസംഖ്യം ചേരികളിലൊന്നിലെ കുടുസു മുറികൾക്ക് പുറത്ത് കൈയിൽ ഒരു പ്ലെയറുമായി നിൽക്കുന്ന അരവിന്ദ് കേജ്‌രിവാൾ എന്ന മെലിഞ്ഞ മനുഷ്യന്റെ ചിത്രം 2000–ത്തിന്റെ തുടക്കത്തിലെ ഒരു പതിവ് കാഴ്ചയായിരുന്നു. അമിത ബിൽ അടയ്ക്കാത്തതു മൂലം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടവരുടെ വീടുകളിലെത്തി ബലമായി കണക്ഷൻ പുന:സ്ഥാപിച്ചാണ് കേജ്‌രിവാൾ അന്ന് മുതൽ ശ്രദ്ധ നേടുന്നത്. അന്നു മുതൽ ഒരു നിഴലു പോലെ കേജ്‌രിവാളിനൊപ്പം മനീഷ് സിസോദിയയുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയപ്പോൾ സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്നതിന് സർക്കാർ ഖജനാവിന്റെ താക്കോൽ കേജ്‌രിവാൾ ഏൽപ്പിച്ചതും സിസോദിയയെയാണ്. എന്നാൽ ഉപമുഖ്യമന്ത്രിപദം മുതൽ ഡൽഹി സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട 18 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഈ 51–കാരൻ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. വലിയ പരിഷ്കരണമെന്ന നിലയിൽ നടപ്പാക്കുകയും വിവാദമായപ്പോൾ പിൻവലിക്കുകയും ചെയ്ത ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈ വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും വൈകാതെ ഉണ്ടായേക്കും. കേവലമൊരു മദ്യ ഇടപാടല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാധ്യതകളെയും ഭാവിയെയും തന്നെ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് ഇപ്പോഴത്തെ കേസ് എന്നതു കൊണ്ടു തന്നെ പാർട്ടിയെയും അരവിന്ദ് കേജ്‌രിവാളിനേയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്തൊക്കെയാണ് ഈ കേസിലേക്ക് നയിച്ചത്, എന്താണ് സിസോദിയയ്ക്ക് ഇതിൽ പങ്ക്, ഏതൊക്കെ വിധത്തിലാണ് ആം ആദ്മി പാർട്ടിയെ ഈ വിവാദം ബാധിക്കുക?