ADVERTISEMENT

തിരുവനന്തപുരം ∙ പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. എംഎൽഎ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി (ഏഴ്) കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. പൊലീസിന്റെ റിപ്പോർട്ടും, ജാമ്യവ്യവസ്ഥ പരിഷ്കരിക്കണമെന്ന എൽദോസിന്റെ ഹർജിയും തിങ്കളാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ഒക്ടോബർ 20നാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു.

എൽദോസ് റായ്പുരിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ കോടതിയുടെ അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഈ യാത്രയ്ക്ക് കോടതിയിൽ മുൻകൂർ അപേക്ഷ നൽകിയിരുന്നില്ല. എൽദോസിന്റെ ഫോൺവിളി വിശദാംശങ്ങൾ ഉൾപ്പെടെയാണ് ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

സെപ്റ്റംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

English Summary: Kerala govt. move to cancel bail of Eldhose Kunnappilly MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com