‘നിത്യാനന്ദയെ ഇന്ത്യയിൽ ഹിന്ദുവിരുദ്ധർ പീഡിപ്പിക്കുന്നു’; പ്രസ്താവനയിൽ വിശദീകരണം – വിഡിയോ

Mail This Article
ന്യൂഡൽഹി∙ ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ, ജന്മനാടായ ഇന്ത്യയിൽ ഹിന്ദു വിരുദ്ധരുടെ പീഡനം ഏൽക്കുകയാണെന്നു നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ. ഇവർ കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തത് കൗതുകമുള്ള വാർത്തയായിരുന്നു.
നിത്യാനന്ദ ഹിന്ദുമതത്തിലെ പരമാചാര്യനാണെന്നും അദ്ദേഹത്തെ പീഡിപ്പിക്കുന്നുവെന്നുമാണ് കഴിഞ്ഞ 22ന് നടന്ന യോഗത്തിൽ ഇവർ പറഞ്ഞത്. യുഎൻ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള സമിതി യോഗത്തിലാണ് ഇവർ പങ്കെടുത്തത്.
ഇവരുടെ പരാമർശങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് അവർ ഇന്നലെ വിശദീകരണക്കുറിപ്പ് ഇറക്കി. ‘‘നിത്യാനന്ദ ഇന്ത്യയിൽ ചില ഹിന്ദു വിരുദ്ധരുടെ പീഡനത്തിന് ഇരയായെന്ന് പ്രസ്താവിച്ചതിൽ വിശദീകരിക്കുകയാണ്. ഇന്ത്യയെ ഉയർന്ന ആദരവോടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ കാണുന്നത്. തങ്ങളുടെ ഗുരുപീഠമായിട്ടാണ് രാജ്യത്തെ ബഹുമാനിക്കുന്നത്’ – വിജയപ്രിയ നിത്യാനന്ദ പുറത്തുവിട്ട വിഡിയോ പ്രസ്താവനയിൽ പറയുന്നു.
ഹിന്ദു വിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യയോട് വിഡിയോയിലൂടെ അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്. ബാലപീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ നിത്യാനന്ദ 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വിവാദം സൃഷ്ടിച്ചിരുന്നു.
English Summary: Watch: Nithyananda's 'Kailasa' Clarifies After Speech At UN