ADVERTISEMENT

ജനീവ∙ മകനെയും നാലു പെൺമക്കളെയും കൊലപ്പെടുത്തിയ ബൽജിയം വനിതയെ ദയാവധത്തിന് വിധേയയാക്കി. 2007 ഫെബ്രുവരി 28നായിരുന്നു ഭർത്താവില്ലാത്ത സമയത്ത് 3 മുതൽ 14 വയസ്സുവരെ പ്രായമുള്ള സ്വന്തം മക്കളെ വധിച്ചത്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അത്യാഹിത വിഭാഗത്തിൽ വിളിച്ചറിയിക്കുകയായിരുന്നു. 56കാരിയായ ഹെർമിറ്റെയെയാണ് കഴിഞ്ഞ ഫെബ്രുവരി 28ന് ദയാവധത്തിന് വിധേയയാക്കിയത്. കുട്ടികൾ കൊല്ലപ്പെട്ട ദിവസം തന്നെ മരണത്തിനായി ഹെർമിറ്റെ തിരഞ്ഞെടുക്കുകയായിരുന്നു. 

ഹെർമിറ്റെയ്ക്ക് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും ജയിലിലേക്കയയ്ക്കരുതെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും നിഷേധിച്ചു. 2008ലാണ് ഹെർമിറ്റെയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. ചികിത്സിച്ചിരുന്ന സൈക്കാട്രിസ്റ്റിനെതിരെ 2010ൽ ഹെർമിറ്റെ പരാതി നൽകി. കൊലപാതകം തടയാൻ സൈക്കാട്രിസ്റ്റിനായില്ലെന്നും 3 മില്യൻ യൂറോ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ പത്ത് വർഷത്തിനുശേഷം കേസ് ഹെർമിറ്റെ ഉപേക്ഷിക്കുകയായിരുന്നു. 2019ൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് ദയാവധത്തിന് അപേക്ഷ നൽകുകയായിരുന്നു. 

2022ൽ മാത്രം 2,966 പേരാണ് ബൽജിയമിൽ ദയാവധത്തിന് വിധേയരായത്. 2021ലേക്കാൾ പത്ത് ശതമാനം വർധനവുണ്ടായി. കാൻസർ ബാധിതരാണ് ദയാവധത്തിന് കൂടുതൽ വിധേയരാകുന്നത്. 2014 മുതൽ കുട്ടികൾക്കും ദയാവധത്തിന് വിധേയമാകുന്നതിന് ബൽജിയം അനുമതി നൽകി. മാനസികമായോ ശാരീരികമായോ വേദനകൾ സഹിക്കാൻ സാധിക്കാത്തവർക്ക് ബൽജിയം ദയാവധം അനുവദിക്കുന്നുണ്ട്. ദയാവധം ആവശ്യപ്പെടുന്നവർ സ്വബോധാവസ്ഥയിലായിരിക്കണമെന്നും നിയമത്തിൽ പറയുന്നു.      

English Summary: Belgian mother who killed her five children euthanised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com