‘അത് ചെറിയ സംസ്ഥാനങ്ങളല്ലേ, കാര്യമില്ലെ’ന്ന് ഖർഗെ, ഉണ്ടെന്ന് മോദി; ഇനി 4 ‘വലിയ’ തിരഞ്ഞെടുപ്പുകൾ, ശേഷം 2024!
Mail This Article
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പും നടന്നതിനു പിന്നാലെ പുറത്തുവന്ന മൂന്നു പ്രസ്താവനകൾ ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എങ്ങനെയായിരിക്കും എന്നതിന് ചെറിയൊരു സൂചനയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുടേതാണ് ആ പ്രസ്താവനകൾ. മോദിയുടെ പ്രസ്താവന ഖർഗെയ്ക്കുള്ള മറുപടിയാണെങ്കിൽ ഖർഗെയുടെ പ്രസ്താവന വരും തിരഞ്ഞെടുപ്പുകളെ കോൺഗ്രസ് എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നതിന്റെ സൂചനയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു വിശാല പ്രതിപക്ഷ സഖ്യം തള്ളിക്കളഞ്ഞു കൊണ്ട് മമത ബാനർജി രംഗത്തു വന്നതാണ് അവരുടെ പ്രസ്താവനയിലെ ഏറ്റവും പ്രസക്തമായ ഭാഗം. ഏറെ നിർണായകമായ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷം നടക്കാനിരിക്കെയാണ്. ഇതിനു തൊട്ടു മുമ്പായിരുന്നു ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. ഇതോടെ, 2024–ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഔദ്യോഗികമായല്ലെങ്കിൽ പോലും കേളികൊട്ട് തുടങ്ങി എന്നും പറയാം. എന്തൊക്കെയായിരിക്കും മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ?