ഇന്ത്യൻ സിറപ്പ് കുടിച്ച് ഉസ്ബെക്കിസ്ഥാനിൽ കുട്ടികൾ മരിച്ച സംഭവം; മൂന്നു പേർ പിടിയിൽ
Mail This Article
നോയിഡ∙ ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരിയോൺ ബയോടെക്കിലെ മൂന്നു ജീവനക്കാർ അറസ്റ്റിൽ. കേന്ദ്രസർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മരിയോൺ ബയോടെക്കിന്റെ ഉത്പന്നങ്ങൾ പരിശോധിച്ചതിൽ 22 എണ്ണം ഗുണനിലവാരം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.
കമ്പനി ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ഓപ്പറേഷൻ തലവൻ തുഹിൻ ഭട്ടാചാര്യ, മാനുഫാക്ചറിങ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിങ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി ആദ്യമായി പരാതിയുമായി രംഗത്തെത്തിയത് ഗാംബിയയായിരുന്നു. നോയിഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക് നിർമിച്ച ഡോക്–1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ആരോപണം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് (ഡിസിജിഐ) നിര്‍ദേശം നല്‍കിയിരുന്നു. മരുന്നു കമ്പനിയായ മാരിയോണ്‍ ബയോടെക്കില്‍നിന്ന് ഡിസിജിഐ റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്–1 മാക്സ്’ ടാബ്‍ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.
English Summary: Uzbekistan cough syrup deaths case: 3 employees of Noida pharma firm arrested