ആകാശ് തില്ലങ്കേരി സിപിഎം ഒക്കത്തുവച്ചിരുന്ന പയ്യൻ; പി.ജെ.ആർമി അംഗം: സതീശൻ
Mail This Article
തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ, കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ.
‘‘ആകാശ് തില്ലങ്കേരി സിപിഎം ഒക്കത്തുവച്ചിരുന്ന പയ്യനാണ്. പി.ജെ.ആർമിയിലെ അംഗം. കേസില്‍ തുടരന്വേഷണം വേണം. അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണും കാതും മൂടിയ നിലയിലാണ്. ആകാശിന്റെ വെളിപ്പെടുത്തൽ അറിഞ്ഞ മട്ടില്ല. പി.ജയരാജനെ വച്ച് വിശദീകരിച്ചാൽ മകനെ നഷ്ടപ്പെട്ട കുടുംബത്തിന്റെ ദുഃഖം തീരുമോ?. കൊല്ലിച്ചവരെ സംരക്ഷിക്കാനാണ് സർക്കാർ കേസ് നടത്തുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം ആരെ ചാരിയാണ് നിന്നത്?. അവരുടെ പേരുപറയുന്നില്ല. കാലം കണക്കുചോദിക്കുന്നു’’ – അദ്ദേഹം പറഞ്ഞു.
ഷുഹൈബിന്റെ കൊലപാതകം സിപിഎം നേതാക്കൾ പറഞ്ഞാണ് നടത്തിയതെന്ന ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് ടി.സിദ്ദിഖ് നൽകിയ അടിയന്തരപ്രമേയ നോട്ടിസിൽ സംസാരിക്കുകയായിരുന്നു വി.ഡി.സതീശൻ. ഉന്നതരായ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഷുഹൈബ് കേസിൽ പുതിയ പരാതികളോ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
English Summary: VD Satheesan on Shuhaib Murder Case