ഗോതമ്പു കലവറയിൽ ‘വിള്ളൽ’ വീഴ്ത്തിയത് യുദ്ധമോ മോദിയോ? വറചട്ടിയിൽ വിവാദം
Mail This Article
ഗോതമ്പ് എന്നു പറയുമ്പോൾ മനസ്സിൽ നിറയുക ഒരുപക്ഷേ ഹരിതാഭ നിറഞ്ഞ പഞ്ചാബായിരിക്കും. സിനിമകളിലൂടെയും നമുക്കു പരിചിതമാണ് പഞ്ചാബിലെ ഗോതമ്പു പാടക്കാഴ്ചകൾ. ഇന്ത്യയിൽ ഏറ്റവും അധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. ഉത്തർ പ്രദേശും മധ്യപ്രദേശുമാണ് മറ്റു രണ്ടു സംസ്ഥാനങ്ങൾ. കേരളത്തെ നെല്ലറയെന്നു വിശേഷിപ്പിക്കുന്നതു പോലെ, ഇന്ത്യയുടെ ഗോതമ്പറ എന്നുവേണമെങ്കിൽ പഞ്ചാബിനെ വിശേഷിപ്പിക്കാം. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗോതമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും പഞ്ചാബിലെ ഗോതമ്പും ഗോതമ്പിന്റെ വയലുകളുമാണ് എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. പഞ്ചാബിന്റെ മണ്ണിൽ വിളയുന്ന ഗോതമ്പിനാണ് കയറ്റുമതിയിലും ആവശ്യക്കാർ കൂടുതൽ. ഗോതമ്പ് ഉൽപാദനം കുറയുന്നതും വില കൂടുന്നതുമാണ് രാജ്യാന്തരതലത്തിൽ കുറേ മാസങ്ങളായി ചർച്ച. ഗോതമ്പുവില കൂടിയതോടെ വിപണിയിലെ പല ഭക്ഷ്യവസ്തുക്കൾക്കും വില കുതിച്ചു കയറുകയാണ്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഏപ്രിലിലോടെ കാര്യങ്ങൾക്കു മാറ്റും വരുമെന്നു കാർഷിക വിദഗ്ധർ പറയുണ്ടെങ്കിലും കാര്യങ്ങളുടെ ഗതി നേരായ ദിശയിലല്ലെന്ന ആശങ്ക മണ്ണിനോടു മല്ലടിക്കുന്ന കർഷകർ പങ്കുവയ്ക്കുന്നു– നാം ആരെ വിശ്വസിക്കും? വിദഗ്ധരെയോ കർഷകരെയോ? ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായിട്ടും ഇന്ത്യ അതിന്റെ കയറ്റുമതിയിൽ പിന്നിലാണ്. ഈ സാഹചര്യത്തിൽ ഗോതമ്പിന്റെ ഉൽപാദനം കുറയുകയും വില കുതിച്ചു കയറുകയും ചെയ്യുമ്പോൾ ഇന്ത്യയ്ക്കു നേരെയും സംശയത്തിന്റെ മിഴിമുനകളെത്തും. എന്താണ് ഗോതമ്പ് ഉൽപാദനത്തിലും വിപണിയിലും സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം...