ADVERTISEMENT

ന്യൂഡൽഹി∙ കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച പാക്കിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) ചുട്ടമറുപടി നൽകി ഇന്ത്യ. ‘‘സ്വന്തം രാജ്യത്തെ ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പേരാടുമ്പോൾ, പാക്കിസ്ഥാന്റെ ശ്രദ്ധ തെറ്റായ കാര്യങ്ങളിലാണ്. ആ രാജ്യത്തെ നേതൃത്വത്തോടും ഉദ്യോഗസ്ഥരോടും അടിസ്ഥാനരഹിതമായ പ്രചാരണത്തിനുപകരം സ്വന്തം ജനതയുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ ഉപദേശിക്കുന്നു’’ – കൗൺസിലിൽ സംസാരിച്ച ഇന്ത്യയുടെ പ്രതിനിധി സീമ പൂജാനി പറഞ്ഞു. 

‘‘ഇന്ത്യൻ അധിനിവേശ അധികാരികൾ, വീടുകൾ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കശ്മീരികളുടെ ഉപജീവനമാർഗങ്ങൾ ഇല്ലാതാക്കി, കശ്മീരികൾക്കെതിരായ ശിക്ഷ വർധിപ്പിച്ചിരിക്കുന്നു’’– എന്ന് ഹിന റബ്ബാനി ഖാർ വ്യാഴാഴ്ച പറഞ്ഞിരുന്നു.

ജമ്മു കശ്മീരിനെ കുറിച്ച് തുർക്കി പ്രതിനിധിയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷനും (ഒഐസി) നടത്തിയ അഭിപ്രായങ്ങളെയും സീമ പൂജാനി അപലപിച്ചു. ‘‘ഇന്ത്യയുടെ ആഭ്യന്തരമായ ഒരു വിഷയത്തിൽ തുർക്കി നടത്തിയ അഭിപ്രായങ്ങളെ അപലപിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ആവശ്യപ്പെടാത്ത അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അവരെ ഉപദേശിക്കുന്നു’’– സീമ പൂജാനി പറഞ്ഞു. 

‘‘ഒഐസിയുടെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള അനാവശ്യ പരാമർശങ്ങൾ നിരസിക്കുന്നു. ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും എന്നതാണ് വസ്തുത. ഇന്ത്യൻ പ്രദേശത്ത് പാക്കിസ്ഥാൻ നിയമവിരുദ്ധമായ അധിനിവേശത്തിലാണ്. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരവാദം ഉപേക്ഷിക്കാനും ഇന്ത്യൻ പ്രദേശത്തെ അധിനിവേശം പിൻവലിക്കാനും അതിന്റെ അംഗമായ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതിനുപകരം, ഒഐസി, ഇന്ത്യയ്ക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചരണത്തിന് അനുവാദം നൽകുകയായിരുന്നു’’– സീമ പൂജാനി കൂട്ടിച്ചേർത്തു. 

English Summary: Pak Obsessed With Us As Its People Battle For Livelihood: India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com