വെബ് സീരീസ് ഷൂട്ട് ഹരിയാനയിലോ മറ്റോ നടത്താമെന്ന് പറഞ്ഞത് സ്വപ്ന: വിജേഷ് പിള്ള
Mail This Article
കൊച്ചി ∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെയെന്ന്, സ്വപ്ന ഇടനിലക്കാരനെന്ന് ആരോപിച്ച വിജേഷ് പിള്ള. കോടതിയെ സമീപിച്ചാൽ തെളിവ് നൽകാമെന്ന സ്വപ്നയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി വിജേഷ് അറിയിച്ചു. എനിക്കെതിരായ തെളിവുണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെ. സുരക്ഷാ പ്രശ്നം മൂലം വെബ് സീരീസ് ഷൂട്ട് ഹരിയാനയിലോ മറ്റോ നടത്താമെന്ന് പറഞ്ഞത് സ്വപ്നയാണ്. സ്വപ്നയുടെ പുസ്തകത്തിലെ വിവരങ്ങളായിരുന്നു വെബ് സീരീസിന് ആധാരമെന്നും വിജേഷ് പിള്ള പറഞ്ഞു. മനോരമ ന്യൂസ് ‘കൗണ്ടർ പോയിന്റി’ലാണ് വിജേഷിന്റെ പ്രതികരണം.
അതേസമയം, ‘കെഞ്ചിര’ സിനിമയുടെ സംവിധായകൻ മനോജ് കാനയുടെ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിച്ചു. ‘കെഞ്ചിര’ സിനിമ കണ്ടത് വളരെക്കുറച്ച് ആൾക്കാർ മാത്രമാണെന്നും സിനിമ കാണാൻ പ്രേക്ഷകർ എത്താതിരുന്നത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും വിജേഷ് പിള്ള ചൂണ്ടിക്കാട്ടി. വിജേഷിന്റെ ഒടിടിയിൽ പ്രദർശനം സുഗമമായിരുന്നില്ലെന്നും വക്കീൽ നോട്ടിസ് അയച്ചിട്ട് മറുപടി നൽകിയില്ലെന്നുമായിരുന്നു മനോജ് കാനയുടെ ആരോപണം.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്നയുടെ ആരോപണം വിജേഷ് നേരത്തേ തള്ളിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി വെബ് സീരീസ് നിർമിക്കുന്ന കാര്യം സംസാരിക്കാനാണ് സ്വപ്നയെ കണ്ടതെന്നും സ്വപ്നയുമായി ബിസിനസ് ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു വിജേഷിന്റെ വിശദീകരണം.
English Summary: Vijesh Pillai accepted Swapna Suresh's Challenge