പെൺകുട്ടികളെ പ്രേമം നടിച്ച് വലയിലാക്കും, അവരുടെ ചെലവിൽ റിസോർട്ടിൽ എത്തിച്ച് പീഡനം; ‘മായക്കണ്ണൻ’ പിടിയിൽ
Mail This Article
കൊല്ലം∙ പ്രണയം നടിച്ചു പീഡിപ്പിച്ചതിലുള്ള മനോവിഷമത്തിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നു പൊലീസ്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം പാമ്പുറം സന്ധ്യ ഭവനത്തിൽ ‘മായക്കണ്ണൻ’ എന്നു വിളിക്കുന്ന കണ്ണനെയാണ് (21) ഇൻസ്പെക്ടർ വി.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പാരിപ്പള്ളി രേവതി തിയറ്ററിലെ ജീവനക്കാരനായ കണ്ണൻ, പ്രണയം നടിച്ചാണ് പ്ലസ് ടു വിദ്യാർഥിനിയെ വലയിലാക്കിയത്.
ട്യൂഷനു പോയ പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ചു. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി തൂങ്ങി മരിച്ചു. ബുക്കിലും മറ്റും പെൺകുട്ടി ചില കുറിപ്പുകൾ എഴുതിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ണനെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ വി.ശിവകുമാറിനു പുറമേ എസ്ഐമാരായ ആശ വി.രേഖ, സുരേഷ് കുമാർ, ഷാജി, ബിജു, സിപിഓമാരായ അനിൽ, പ്രശാന്ത്, കണ്ണൻ, ദിനേശ്, പ്രവീൺ, രതീഷ്, മധു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടികളെ വശീകരിച്ചു ചതിക്കുക മായക്കണ്ണന്റെ വിനോദമായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. പെൺകുട്ടികളെ പ്രേമം നടച്ചു പീഡിപ്പിച്ച ശേഷം ഉടൻ ബന്ധത്തിൽനിന്നും പിന്മാറുന്നതാണ് രീതി. പരമാവധി മൂന്നു മാസമാണ് ഒരു പെൺകുട്ടിയുമായി ബന്ധം പുലർത്തുക. വില കൂടിയ 3 ഫോണുകളാണ് കണ്ണൻ ഉപയോഗിച്ചിരുന്നത്. പ്ലസ് ടു വിദ്യാർഥിയുടെ മരണത്തെ തുടർന്നു കസ്റ്റഡിയിൽ എടുത്ത കണ്ണന്റെ പക്കൽ നിന്നും മൊബൈൽ ഫോണുകള പൊലീസ് പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ ഒട്ടേറെ പെൺകുട്ടികളുടെ വിവരങ്ങൾ കണ്ടെത്തി. വശീകരിച്ചു കൊണ്ടു പോകുന്ന പെൺകുട്ടികളെ കൊണ്ടു തന്ന റിസോർട്ടിലെ മുറി വാടകയും മറ്റും നൽകിക്കും. ഇവരിൽ പലരിൽ നിന്നു പണം കൈപ്പറ്റിതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു ആരും പരാതി നൽകിയിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
English Summary: Youth arrested for girl's Suicide in Kollam