ADVERTISEMENT

ന്യൂഡല്‍ഹി∙ സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

പുരുഷന്‍ ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന്‍ അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര്‍ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു.

ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്‍കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നതാണ് വിവാഹ റജിസ്‌ട്രേഷന്‍ പ്രശ്‌നമെന്നാണു ഹര്‍ജിക്കാരുടെ വാദം. സ്‌പെഷല്‍ മാര്യേജ് ചട്ടം ലിംഗഭേദമില്ലാത്ത വിധത്തില്‍ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഭരണഘടനയുടെ സംരക്ഷണവും അവകാശങ്ങളും ലിംഗാടിസ്ഥാനത്തില്‍ അല്ലെന്നും അവ ഭിന്നലിംഗക്കാരെയും സംരക്ഷിക്കുന്നതാണെന്നും ഹര്‍ജിയിലുണ്ട്.

സ്വവർഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ൈലംഗിക ബന്ധവും കുറ്റകരമല്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018ൽ ഏകകണ്ഠമായി വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിൽ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. 158 വർഷമായി നിലവിലുള്ള വ്യവസ്ഥകളാണു കോടതി റദ്ദാക്കിയത്. എന്നാൽ സ്വവർഗവിവാഹം നിലവിൽ നിയമപരമല്ല. സ്വർവർഗ വിവാഹത്തെ എതിർത്ത് 2020ൽ കേന്ദ്രസർക്കാർ ഡ‍ൽഹി ഹൈക്കോടതിയിലും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

English Summary: Centre Opposes Same Sex Marriage, Cites "Indian Family Unit Concept"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com