ADVERTISEMENT

തിരുവനന്തപുരം∙ കള്ളക്കേസും കയ്യൂക്കും കൊണ്ട് പ്രതിഷേധങ്ങളെ തകർക്കാനാകില്ലെന്ന് പ്രതിപക്ഷ എംഎൽഎമാർ. നിയമസഭയിലെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ കേസെടുത്ത എംഎല്‍എമാരായ അനൂപ് ജേക്കബ്, റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍, പി.കെ.ബഷീര്‍, കെ.കെ.രമ, ഉമ തോമസ് എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

സ്പീക്കര്‍ തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യത്തിലാണ് നിയമസഭാ സമുച്ചയത്തിലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരുമാനിച്ചതെന്നു പ്രസ്താവനയില്‍ പറയുന്നു. സ്പീക്കറെ തടയില്ലെന്നും സ്പീക്കറുടെ ഓഫിസിലേക്ക് തള്ളിക്കയറില്ലെന്നും ഉറപ്പ് നല്‍കിയിട്ടും യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടത്താനാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചത്.

നിയമസഭയിലെ തന്നെ ഏറ്റവും മുതിര്‍ന്ന അംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ഡപ്യൂട്ടി ചീഫ് മാര്‍ഷല്‍ അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റുകയും ചെയ്തു. ഇതിനെ മറ്റ് എംഎല്‍എമാര്‍ ചോദ്യം ചെയ്തു. ഇതിനിടെ സിപിഎം എംഎല്‍എമാരായ എച്ച്.സലാം, സച്ചിന്‍ ദേവ്, ഐ.ബി.സതീഷ്, ആന്‍സലന്‍ എന്നിവര്‍ പാഞ്ഞടുത്തു. സലാം, സച്ചിന്‍ ദേവ് എന്നിവരുടെ ആക്രമണത്തില്‍ താഴെ വീണ സനീഷ് കുമാര്‍ ജോസഫിനെ ഡപ്യൂട്ടി ചീഫ് മാര്‍ഷല്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടുകയും മറ്റു വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തു.

ബോധരഹിതനായ സനീഷ് കുമാറിനെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ കെ.കെ.രമയുടെ കൈ പിന്നിലേക്കു പിടിച്ചുവച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ വലിച്ചിഴയ്ക്കുകയും ആക്രമിക്കുകയും ചെയ്തു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തി പാര്‍ട്ടി ഗുണ്ടകളെ പോലെയാണ് ഡപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡും പെരുമാറിയത്. സിപിഎം എംഎല്‍എമാരും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

ആക്രമണത്തില്‍ കയ്യൊടിഞ്ഞ കെ.കെ.രമ ബുധനാഴ്ച തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. രാത്രി വൈകിയാണ് സനീഷ് കുമാര്‍ ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയത്. ഡപ്യൂട്ടി ചീഫ് മാര്‍ഷലിന്റെയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും പരാതി എഴുതിവാങ്ങി അവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കാട്ടിയ തിടുക്കം പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എംഎല്‍എമാരുടെ കാര്യത്തിലുണ്ടായില്ല. ആക്രമണത്തിന് ഇരയായ എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, എംഎൽഎമാർക്കെതിരെ ഡപ്യൂട്ടി ചീഫ് മാര്‍ഷലും വാച്ച് ആന്‍ഡ് വാര്‍ഡും നല്‍കിയ പരാതികളില്‍ ജാമ്യം ഇല്ലാത്ത വകുപ്പുകളുമാണ് ചുമത്തിയത്. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനൊപ്പം പൊലീസും നീതി നിഷേധത്തിനു കൂട്ടുനില്‍ക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

English Summary: UDF MLAs against Police and Kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com