ADVERTISEMENT

തിരുവനന്തപുരം ∙ ബ്രഹ്മപുരം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലെ തന്റെ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അല്‍പത്തരമായിപ്പോയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടി വരുമായിരുന്നു? പൊലീസ് കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്‍റേടവുമാണ് മുഖ്യമന്ത്രി പുലര്‍ത്തേണ്ടത്.

എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെയും ജനദ്രോഹ ഭരണത്തെയും ഭരണപരാജയത്തെയും പിടിപ്പുകേടിനെയും വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് കലാപശ്രമമാകുക? നിയമവാഴ്ചയെ അനുസരിച്ചാണ് ശീലം... എന്നുകരുതി നട്ടെല്ല് ആരുടെയും മുന്നില്‍ പണയംവച്ചിട്ടില്ല. തല ഉയര്‍ത്തി തന്നെയാണ് നാളിതുവരെ പൊതുപ്രവര്‍ത്തനം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതിന്‍റെ പേരില്‍ കേസും കോടതിയും ഒരുപാട് കണ്ടും അതിനെ ധൈര്യത്തോടെ നേരിട്ടും തന്നെയാണ് ഇതുവരെയെത്തിയത്.

പൊലീസ് കേസിന്‍റെ പേരിലോ ആരെയെങ്കിലും പേടിച്ചോ പിന്മാറിയ ചരിത്രം തന്‍റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാകുകയുമില്ല. മലയാള ഭാഷയ്ക്ക് നിരവധി ‘പദസമ്പത്ത്’ സംഭാവന ചെയ്ത ഭാഷാ വിദഗ്ദ്ധനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ സംഭാവനകളില്‍ ഒരെണ്ണം എടുത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. പൊതുപ്രവര്‍ത്തകന്‍റെ അന്തസ്സിന് ചേരാത്ത വിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി പ്രയോഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി. മാന്യതയുടെ കുപ്പായം അണിഞ്ഞ് പുതിയ പിണറായി വിജയനാകാന്‍ എത്ര ശ്രമിച്ചാലും പഴയ പിണറായി വിജയന്‍റെ ഭൂതകാലം കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കും– സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran slams Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com