ADVERTISEMENT

തിരുവനന്തപുരം∙ റബർ താങ്ങുവില കിലോഗ്രാമിന് 300 രൂപയാക്കിയാൽ ബിജെപിക്ക് പിന്തുണ നൽകുമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന്റെ മൊത്തത്തിലുള്ള അഭിപ്രായമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവർക്കെതിരെ വലിയ കടന്നാക്രമണം നടത്തുന്ന സർക്കാരാണ് ബിജെപിയുടേതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. 79 ക്രൈസ്തവ സംഘടനകൾ സർക്കാരിനെതിരെ ഡൽഹിയിൽ പ്രതിഷേധം നടത്തി. 598 അതിക്രമങ്ങളെ സംബന്ധിച്ച് രേഖാമൂലം പരാതി കൊടുത്തു. അതെല്ലാം റബറിന്റെ വിലയുടെ കാര്യത്തിൽ നടപടി സ്വീകരിച്ചാൽ മാറുമെന്ന് കരുതാനാകില്ല.

‘‘ക്രൈസ്തവ ന്യൂനപക്ഷത്തിനാകെ ഈ നിലപാടാണ് എന്നതിനോട് യോജിപ്പില്ല. അങ്ങനെ അഭിപ്രായമുള്ളവരുണ്ട്, അങ്ങനയെ അതിനെ കാണേണ്ടതുള്ളൂ. അതെല്ലാം ന്യൂനപക്ഷത്തിന്റെ മുഴുവന്‍ സമീപനമാണ് എന്നു കരുതാനാകില്ല. ഇതെല്ലാം രാഷ്ട്രീയമാക്കി, ബിജെപിക്ക് കേരളത്തിലേക്ക് പ്രവേശിക്കാൻ നരേന്ദ്ര മോദി ശ്രമിക്കുന്നതുപോലെ പഴുതുണ്ടാക്കി കൊടുക്കലാണെങ്കിൽ അതു സാധിക്കില്ല. ബിഷപ് അങ്ങനെ ശ്രമിക്കുന്നു എന്നു പറഞ്ഞിട്ടില്ല. അതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്’’– എം.വി.ഗോവിന്ദൻ പറഞ്ഞു. ബിജെപിക്കാരാണ് ബിഷപ്പിന്റെ പ്രസ്താവനയെ അംഗീകരിച്ചതെന്നും ബാക്കിയുള്ളവരാരും അംഗീകരിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. റബർ വിലയിടിവിന്റെ കാരണം കേന്ദ്രസർക്കാർ നിലപാടാണ്.

ഒന്‍പത് സംസ്ഥാനങ്ങളിൽ സിൽവർലൈന് അനുമതി നൽകിയെങ്കിലും സംസ്ഥാനത്തിന് അനുമതി നൽകിയില്ല. നിയമസഭയെ സംഘർഷത്തിലേക്ക് നീക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വാച്ച് ആൻഡ് വാർഡിനെതിരെ പ്രതിപക്ഷം അതിക്രമം നടത്തി. പ്രതിപക്ഷത്തിന്റെ ആശയദാരിദ്യമാണ് ഈ നീക്കങ്ങളിൽ പ്രതിഫലിക്കുന്നത്. ജനാധിപത്യരീതിയിലാണ് സർക്കാർ പ്രതികരിക്കുന്നത്. സ്പീക്കറിന് നിസ്സഹായ അവസ്ഥയില്ലെന്നും ശരിയായ രീതിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

റബർ താങ്ങുവില കിലോഗ്രാമിനു 300 രൂപയാക്കിയാൽ ബിജെപിക്കു മലയോര കർഷകർ പിന്തുണ നൽകുമെന്നായിരുന്നു തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. മലയോര കർഷകരെ ബിജെപി സഹായിച്ചാലും എൽഡിഎഫ് സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഇതു കത്തോലിക്കാ സഭയുടെ നിലപാടല്ലെന്നും മലയോര കർഷകരുടെ നിലപാടാണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

‘റബർ വില സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു നിസ്സാരമായി തോന്നുന്നുണ്ടാകും. പക്ഷേ, മലയോര കർഷകന് അതത്ര നിസ്സാരമല്ല. ഇടതുമുന്നണിയുമായി ഏറ്റുമുട്ടലിനു സഭയ്ക്കു താൽപര്യമില്ല. റബർ താങ്ങുവിലയുടെ കാര്യത്തിൽ ഇടതുമുന്നണി സർക്കാർ വാഗ്ദാനം പാലിച്ചിട്ടില്ല.’– ബിഷപ് പറഞ്ഞു.

English Summary: MV Govindan at Meet the Press

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com