ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് തിരച്ചിൽ ഊ‍ർജിതമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ, അമൃത്പാൽ അറസ്റ്റിലായെന്ന വാദവുമായി സംഘടനയുടെ നിയമോപദേഷ്ടാവ് രംഗത്ത്. പഞ്ചാബിലെ ഷാകോട്ട് പൊലീസ് അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നിയമോപദേഷ്ടാവ് ഇമാൻ സിങ് ഖാരയാണ് അവകാശപ്പെട്ടത്. വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്‌പാലിനെ വധിക്കാൻ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

അമൃത്‌പാൽ സിങ്ങിനായി പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ ഇമാൻ സിങ് ഖാര ഹേബിയസ് കോർപസ് ഫയൽ ചെയ്തു. ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പഞ്ചാബ് പൊലീസിന്റെ പ്രതികരണം തേടിയിട്ടുണ്ട്. കാരണം കൂടാതെ ജലന്ധറിനു സമീപം ഷാകോട്ടിൽവച്ച് പഞ്ചാബ് പൊലീസ് അമൃത്പാൽ സിങ്ങിനെ നിയമവിരുദ്ധമായും ബലം  പ്രയോഗിച്ചും കസ്റ്റഡിയിലെടുത്തെന്നാണ് ഹർജിയിലുള്ളത്. അതിനുശേഷം 24 മണിക്കൂർ പിന്നിട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കുടുംബാംഗങ്ങൾക്കു വിവരം നൽകുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അമൃത്‌പാലിന്റെ ജീവൻ അപകടത്തിലാണെന്നും ഹർജിയിലുണ്ട്.

അതേസമയം, വൻ പൊലീസ് സംഘത്തെ വെട്ടിച്ച് അമൃത്‌പാൽ സിങ് അസമിലേക്കു കടന്നതായാണു ഔദ്യോഗിക ഭാഷ്യം. കസ്റ്റഡിയിലുള്ള ഇയാളുടെ 4 അനുയായികളുമായി പഞ്ചാബ് പൊലീസ് അസമിലെത്തിയിട്ടുണ്ട്. അമൃത്പാലിന്റെ വാഹനവ്യൂഹവും അൻപതോളം വരുന്ന പൊലീസ് സംഘവും തമ്മിൽ കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായെന്നും ഇതിനിടയ്ക്ക് ഇയാൾ കടന്നുകളഞ്ഞെന്നുമാണു വിവരമെങ്കിലും ദുരൂഹത മാറിയിട്ടില്ല.

നേരത്തേ അമൃത്പാൽ അറസ്റ്റിലായെന്ന് വാർത്ത പരന്നതാണ്. പൊലീസിനെ വെട്ടിച്ചുകടന്നെന്നാണു പിന്നീടു ലഭ്യമായ വിവരം. ഇതിന് ഉപയോഗിച്ച കാർ ജലന്തറിലെ സലേമ ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോക്ക്, വെടിയുണ്ടകൾ, വ്യാജ നമ്പർ പ്ലേറ്റ്, വാക്കി ടോക്കി എന്നിവയും വാഹനത്തിൽനിന്നു ലഭിച്ചു. അമൃത്പാലിന്റെ ഗ്രാമത്തിലും വീടുകളിലും പൊലീസ് പരിശോധന നടത്തി. അറസ്റ്റിലായ അമൃത്പാലിന്റെ കൂട്ടാളികളായ 7 പേരിൽനിന്നു തോക്കുകൾ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 24ന് അമൃത്സറിലെ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനു അമൃത്പാലിനും സംഘത്തിനുമെതിരെ കേസുണ്ട്.

English Summary: Punjab and Haryana HC notice to Punjab on plea seeking ‘release’ of Amritpal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com