ADVERTISEMENT

കീവ്∙ യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് റഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് കിഷിദയുടെയും സന്ദർശനം. ഈ മാസം 19 മുതൽ 21 വരെയാണ് കിഷിദ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച അപ്രതീക്ഷിതമായി സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ പോളണ്ടിൽ എത്തുകയായിരുന്നു. തുടർന്നാണ് യുക്രെയ്നിലെത്തിയത്. ഇന്ത്യയിലെ പരിപാടികൾ വെട്ടിച്ചുരുക്കി ചൊവ്വാഴ്ച പുലർച്ചെ തന്നെ കിഷിദ പോളണ്ടിലേക്ക് തിരിക്കുകയായിരുന്നു. 

xi-putin-2
ഷി ചിൻപിങ്ങും വ്ലാഡിമിർ പുട്ടിനും കൂടിക്കാഴ്ച നടത്തുന്നു.

റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനും ഷി ചിൻപിങ് നീക്കം നടത്തുന്നതിനിടെയാണ് ചൈനയുമായി ശത്രുത പുലർത്തുന്ന ജപ്പാന്റെ പ്രധാനമന്ത്രി യുക്രെയ്നിൽ എത്തിയത്. സെലെൻസ്കിയുടെ നേതൃത്വത്തിൽ യുക്രെയ്ൻ ജനത സ്വന്തം രാജ്യം സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടത്തിന് ജപ്പാൻ പ്രധാനമന്ത്രി അഭിവാദ്യം അർപ്പിക്കുമെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശവും ഏകപക്ഷീയമായ നടപടികളും അവസാനിപ്പിച്ച് രാജ്യാന്തര നിയമങ്ങൾ പാലിക്കാൻ തയാറാകണം. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ശരിയായ വഴി പ്രോത്സാഹിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. 

kishida-3
ഫുമിയോ കിഷിദ യുക്രെയ്നിലെത്തിയപ്പോൾ

അതേസമയം, യുക്രെയ്ൻ സന്ദർശനം നടത്തുന്ന കിഷിദയ്ക്കെതിരെ സ്വന്തം പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും സമ്മർദമുണ്ട്. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ യുക്രെയ്ൻ സന്ദർശിക്കാത്ത, ജി 7 രാജ്യങ്ങളിലെ ഏക പ്രധാനമന്ത്രിയാണ് കിഷിദ. സ്വന്തം രാജ്യത്ത് അട്ടിമറി ഭീഷണിയും കിഷിദ നേരിടുകയാണ്. കിഷിദയുടെ യുക്രെയ്ൻ സന്ദർശനം യുഎസും സ്വാഗതം ചെയ്തു. 

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് മൂന്നുദിവസത്തെ റഷ്യാ സന്ദർശനം നടത്തുന്നതിനിടെ തന്നെ ജപ്പാൻ നേതാവ് യുക്രെയ്നിൽ എത്തിയതിന്റെ നയതന്ത്രം ലോകരാജ്യങ്ങളും വിലയിരുത്തുകയാണ്. ലോകസമാധാനത്തിനായി നിലകൊള്ളുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള നീക്കങ്ങളുടെ ഭാഗമായാണ് കിഷിദയുടെ യുക്രെയ്ൻ ദൗത്യമെന്ന വിലയിരുത്തലുമുണ്ട്. 

xi-wife
ഷി ചിൻപിങ്ങും ഭാര്യയും മോസ്കോയിലെത്തിയപ്പോൾ.

കഴിഞ്ഞ മാസം ടോക്കിയോയിൽ ജപ്പാനും ചൈനയും അതിർത്തി, സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഈ ചർച്ച. ചൈനയുടെ ചാര ബലൂണുകൾക്കെതിരെയും ഇതിനിടെ ജപ്പാൻ രംഗത്തെത്തിയിരുന്നു. അതേ സമയം, ജപ്പാൻ പ്രകോപനപരമായി സൈനിക വിന്യാസം നടത്തുകയാണെന്ന് ചൈനയും ആരോപിച്ചു.

kishida-6
യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്ക് കിഷിദ പൂക്കൾ അർപ്പിക്കുന്നു.

യുക്രെയ്ൻ റഷ്യ യുദ്ധത്തിൽ ജപ്പാന് ഏറെ ആശങ്കയുണ്ട്. തയ്‌വാനിൽ ചൈന കടന്നുകയറാനുള്ള സാധ്യത നിലനിൽക്കുകയാണ്. ചൈന തായ്‌വാനിൽ കടന്നുകയറിയാൽ ജപ്പാനെയും അത് സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് യുക്രെയ്ൻ സന്ദർശനത്തിലൂടെ യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും പ്രീതി പിടിച്ചുപറ്റാൻ ജപ്പാൻ ശ്രമിക്കുന്നത്.  

xi-putin-1
ഷി ചിൻപിങ്ങും വ്ലാഡിമിർ പുട്ടിനും

യുക്രെയ്ൻ യുദ്ധം രാഷ്ട്രീയമായി അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഷി ചിൻപിങ്ങിന്റെ റഷ്യാ സന്ദർശനത്തെ ചൈന അവതരിപ്പിക്കുന്നത്. ‌ഷി ചിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയോടും സംസാരിക്കാൻ തയാറാണ്. എല്ലാ പാർട്ടികളോടും ആശയവിനിമയം നടത്തിവരികയാണ്. ചൈനയല്ല യുദ്ധത്തിന് കാരണം. ചൈന ആർക്കും ആയുധം നൽകി സഹായിച്ചിട്ടില്ല. ചൈനയെ കുറ്റം പറയാൻ യുഎസിന് സാധിക്കില്ലെന്നും ചൈന പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. ഇറാനും സൗദി അറേബ്യയിലും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാനും ഷി ചിൻപിങ് നേരത്തെ ശ്രമംനടത്തിയിരുന്നു.

kishida-4
യുദ്ധത്തിൽ മരിച്ചവരുടെ ശവകുടീരം സന്ദർശിക്കുന്ന കിഷിദ

എന്നാൽ, ചൈനയുടെ നീക്കത്തിനെതിരെ യുഎസ് രംഗത്തെത്തി. റഷ്യ–ചൈന സമാധാന നീക്കം കബളിപ്പിക്കലാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിവരിച്ചത്. തിങ്കളാഴ്ച ഷി ചിൻപിങ്ങും പുട്ടിനും നാലുമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ചർച്ചകൾക്കുശേഷം ക്രെംലിൻ ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിനു ശേഷമാണ് ചൈനീസ് സംഘം മടങ്ങിയത്. ഷിയും പുട്ടിനും പരസ്പരം ‘പ്രിയ സുഹൃത്ത്’ എന്നാണ് വിശേഷിപ്പിച്ചത്. സമാധാനം നടപ്പാക്കാൻ റഷ്യയിലെത്തിയ ചിൻപിങ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഫോണിൽ സംസാരിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഇറിന വെറെഷ്ചുകും വ്യക്തമാക്കി. 

xi-putin
ഷി ചിൻപിങ്ങും പുട്ടിനും
kishida-2
kishida-1
kishida

English Summary: Japan's Prime Minister Fumio Kishida is in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com