തിരുവനന്തപുരം ∙ കോൺഗ്രസ്, ബിജെപി കേന്ദ്രസർക്കാരുകൾ കൊണ്ടുവന്ന നയങ്ങൾ നിരവധി റബർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടപ്പോൾ റബർ വ്യവസായത്തെയും കർഷകരെയും സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇതിന്റെ ഭാഗമായി കേരളത്തെ കേരളത്തെ റബർ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 1,050 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കുന്ന പദ്ധതിയാണ് കേരള റബർ ലിമിറ്റഡ്. പ്രഖ്യാപിച്ച് വളരെ പെട്ടെന്നുതന്നെ കമ്പനിയുടെ നിർമാണപ്രവൃത്തികൾ ആരംഭിക്കാനും സർക്കാരിന് സാധിച്ചു. കോട്ടയം വെള്ളൂരിലെ 164 ഏക്കറിൽ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്ങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 40 ഏക്കറിൽ നിർമാണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാനുള്ള ടെൻഡർ നടപടികളും ഉടൻ കൈക്കൊള്ളുമെന്നും പി.രാജീവ് പറഞ്ഞു.
3 വർഷത്തിനുള്ളിൽ പദ്ധതി സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമത്തിലാണു സർക്കാർ. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിലൂടെ കേരളത്തിൽ പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങൾക്കുള്ള സാഹചര്യമൊരുക്കാൻ സാധിക്കും. ഉത്പാദന രംഗത്ത് കൂടുതൽ സഹായം നൽകും. റബർ മേഖലയിൽ കർഷകർക്കു കൂടുതൽ നേട്ടം ലഭിക്കുന്നതിനു സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കു സൗകര്യമൊരുക്കും. ഈ മേഖലയിൽ ടയർ ടെസ്റ്റിങ്, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങളും നടപ്പിലാക്കും. റബർ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും.
കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാന സർക്കാർ ലേലത്തിൽ പങ്കെടുത്ത് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭൂമിയിലാണു കേരള റബർ ലിമിറ്റഡ് ആരംഭിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ റബർ കർഷകർക്കു പുത്തനുണർവ് നൽകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
English Summary: P Rajeev on Kerala Rubber Limited