ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിലുണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ് ചികിത്സ തേടിയതിനു പിന്നാലെ ഉയർന്ന അധിക്ഷേപങ്ങൾക്ക് മറുപടിയായി കെ.കെ.രമ എംഎൽഎ രംഗത്ത്. ഡോക്ടറുടെ നിർദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. ഇതോടെ നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും തനിക്ക് ചികിത്സ തുടരാതിരിക്കാൻ കഴിയില്ലെന്ന് രമ പരിഹസിച്ചു. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് രമ ആരോപണം ഉന്നയിച്ചവർക്ക് മറുപടി നൽകിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച എക്സറേ രമയുടേതല്ലെന്ന് ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.

രമയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പരുക്കേറ്റ കൈ ഇന്ന് വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയുണ്ടായി. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററിൽ തുടരണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് മാറ്റി പ്ലാസ്റ്ററിട്ടിരിക്കുകയുമാണ്. കൈ ഇളകാതെ സൂക്ഷിക്കേണ്ടതുണ്ട്. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എംആർഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദേശിച്ചിട്ടുണ്ട്.

നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈയ്ക്ക് പരുക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകൾക്കകം സിപിഎം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപ വർഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതൽ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങൾ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടതു കയ്യിലെ പ്ലാസ്റ്റർ വലതു കൈയ്ക്ക്‌ മാറിയെന്നും, പ്ലാസ്റ്റർ ഒട്ടിച്ചത് ഷാഫി പറമ്പിൽ എംഎൽഎ ആണെന്നും തുടങ്ങി നുണകൾ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകൾ തുടയുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.

എന്നാൽ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാൾ, നിയമസഭയിൽ നിത്യേന കാണുന്ന സഹപ്രവർത്തകരിലൊരാൾ തന്നെ ഈ അധിക്ഷേപ വർഷത്തിന് നേതൃത്വം നൽകിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാൽ തൊട്ടടുത്ത ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബർ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമായിരുന്നു.

ആക്രമിക്കുന്നത് സിപിഎം നേതൃത്വം നൽകുന്ന സർക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കിൽ പരുക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാൻ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്?. പരുക്കേറ്റയാളുടെ ചികിത്സയിൽ ബോധപൂർവം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരുക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അവരിൽ അത് ബാക്കിയാകുന്നത്.

ഇന്നിപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ. പ്രിയരേ, നിങ്ങൾ ഇനിയും നിങ്ങളുടെ അധിക്ഷേപ വർഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക. നന്ദി.

English Summary: K.K Rema's facebook post against CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com