ഇസ്‌ലാമാബാദ്∙ ചൊവ്വാ രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ പാക്കിസ്ഥാനിൽ ഒൻപതും അഫ്ഗാനിസ്ഥാനിൽ രണ്ടു പേരും മരിച്ചു. 160ൽ അധികം പേർക്കു പരുക്കേറ്റു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മേഖലയാണെന്ന് പാക്കിസ്ഥാൻ മിറ്റീരിയോളജിക്കൽ ഡിപ്പാർട്മെന്റ് അറിയിച്ചു. ഇസ്‌ലാമാബാദിൽക്കൂടാതെ, പെഷാവർ, ഛർസദ്ദ, ലഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ഇന്ത്യയിൽ ഡൽഹിയിലും തുർക്ക്മെനിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്സ്ഥാൻ, ചൈന, കിർഗിസ്ഥാൻ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്‌വ മേഖലയിൽ എട്ടു വീടുകൾക്ക് ഭാഗികമായ കേടുപാട് സംഭവിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. അതേസമയം, സ്വാത്തിൽ 150ൽ ഏറെപ്പേർക്കു പരുക്കേറ്റെന്ന് സ്വാത്ത് ജില്ലാ പൊലീസിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിന്റെ സമയം റാവൽപ്പിണ്ടിയിലെ മാർക്കറ്റുകളിൽ തിക്കുംതിരക്കും ഉണ്ടായി.
English Summary: 2 dead as powerful 6.8 magnitude earthquake jolts Pakistan