ഡെറാഡൂൺ∙ ബ്രാൻഡ് വ്യത്യാസമില്ലാതെ എല്ലാ മദ്യത്തിനും 3 രൂപ സെസ് ഏർപ്പെടുത്താൻ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്. ഇങ്ങനെ പിരിച്ചെടുക്കുന്നതിൽ ഓരോ രൂപ വീതം ഗോ സംരക്ഷണം, സ്ത്രീകളുടെ ക്ഷേമ പദ്ധതികൾ, കായികം എന്നീ മേഖലകൾക്കായി മാറ്റിവയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം.
അതിനൊപ്പം മദ്യത്തിന്റെ വില കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഇതോടെ സെസ്സിന്റെ പേരിൽ മൂന്നു രൂപ കൂട്ടിയാലും ഓരോ കുപ്പിക്കും കുറഞ്ഞത് 100 മുതൽ 300 രൂപ വരെ വില കുറയുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിന്റെ പുതിയ മദ്യനയം ഭേദഗതി ചെയ്യാനും തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
Read also: റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: കുടുങ്ങിയത് അസിസ്റ്റന്‍റ് പ്രഫസർ
മദ്യത്തിൽനിന്നുള്ള വരുമാനം ഈ വർഷം നാലായിരം കോടിയായി ഉത്തരാഖണ്ഡ് സർക്കാർ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ലക്ഷ്യം 3,600 കോടിയായിരുന്നു. വ്യാജൻ തടയാൻ കുപ്പികളിലെ മദ്യവിൽപ്പനയ്ക്കു പകരം ടെട്രാ പായ്ക്കുകളിൽ മദ്യം വിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിൽ വിൽക്കപ്പെടുന്ന മദ്യത്തിന്റെ അതേ വിലതന്നെയായിരിക്കും ഉത്തരാഖണ്ഡിലെ മദ്യത്തിനും. അതോടെ യുപിയിൽനിന്നുള്ള മദ്യക്കടത്ത് കുറഞ്ഞേക്കുമെന്നും എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ കണക്ക് അനുസരിച്ച് ഉത്തരാഖണ്ഡിലെ 32% പുരുഷന്മാർ മദ്യപിക്കും. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
English Summary: Uttarakhand government decides to impose cess for cow protection under new excise policy