ഈ 1162 കോടി രൂപ പിരിച്ചെടുക്കുന്നത് പിഴയീടാക്കിയിട്ടല്ല: ‘ടാർഗറ്റ്’ പ്രചാരണത്തിൽ മോട്ടർ വാഹന വകുപ്പ്

Mail This Article
തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷം മോട്ടർ വാഹന വകുപ്പ് പിരിച്ചെടുക്കേണ്ട തുകയിൽ 1162 കോടി രൂപയുടെ വർധനവ് വരുത്തി. വകുപ്പുകളുടെ കാര്യക്ഷമത വർധിപ്പിക്കാനായി ഓരോ വർഷവും തുക പുതുക്കി നിശ്ചയിക്കാറുണ്ട്.
മോട്ടർ വാഹന നിയമം ലംഘിക്കുന്നവരിൽനിന്ന് ഈ തുക പിരിച്ചെടുക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും, വകുപ്പിന്റെ എല്ലാ സേവനങ്ങളിലൂടെയും ഫീസിലൂടെയുമുള്ള തുകയും കിട്ടാനുള്ള നികുതി കുടിശികൾ പിരിച്ചെടുക്കുന്നതിലൂടെയുള്ള തുകയും ഉൾപ്പെടുന്നതാണ് ടാർഗറ്റെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ വകുപ്പുകളിലും ടാര്‍ഗറ്റ് നിശ്ചയിക്കാറുണ്ടെന്നും വകുപ്പിനെ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിതെന്നും അധികൃതർ പറഞ്ഞു.
2022–23 സാമ്പത്തിക വർഷം മോട്ടർ വാഹന വകുപ്പ് സ്വരൂപിക്കേണ്ട തുക 4138.59 കോടി രൂപയായിരുന്നു. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 5300.71 കോടി രൂപയാണ്. ഈ തുക പിരിച്ചെടുക്കുന്നതിനായി ഓരോ റീജിയനൽ ട്രാന്‍സ്പോർട്ട് ഓഫിസർമാർക്കും ഡപ്യൂട്ടി കമ്മിഷണർമാർക്കും ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ആയിരം കോടിയിലധികം രൂപ മോട്ടർ വാഹനവകുപ്പ് പിരിച്ചെടുക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നതോടെ വകുപ്പിനെതിരെ വിമർശനം ഉയർന്നു.
വാഹനവുമായി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നായിരുന്നു വിമർശനം. എന്നാൽ, വാർത്ത അടിസ്ഥാനരഹിതമാണെന്ന് വകുപ്പ് വ്യക്തമാക്കി. ‘‘ഗതാഗത വകുപ്പിന്റെ ജോലി നിയമം തെറ്റിക്കുന്നവരിൽനിന്ന് പിഴ ഈടാക്കുന്നത് മാത്രമല്ല. നിരവധി സേവനങ്ങൾ നൽകുന്നതോടൊപ്പം പലവിധ നികുതികളും വകുപ്പ് ഈടാക്കുന്നുണ്ട്. ഇതെല്ലാം കാര്യക്ഷമമാക്കാനാണ് ടാർഗറ്റ് നിശ്ചയിച്ചത്’’– ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Motor Vehicles Department's Target Hiked