ADVERTISEMENT

സൂറത്ത്∙ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് രാഹുൽ ഗാന്ധിക്ക് റഫാൽ കേസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കോടതി. എന്നിട്ടും രാഹുൽ‌ പ്രസ്താവനകളിൽ ജാഗ്രത പാലിച്ചില്ലെന്ന് മാനനഷ്ട കേസ് പരിഗണിക്കവേ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി നിരീക്ഷിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 

ഒരു എംപി എന്ന നിലയിൽ തന്റെ വാക്കുകളിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുണ്ടെന്നിരിക്കെ ഈ കുറ്റകൃത്യത്തിന്റെ തീവ്രത വളരെ വലുതാണ്. അതിനാൽ രാഹുൽ ഗാന്ധിക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. റഫാൽ കേസിൽ സുപ്രീം കോടതി വിധിയുടെ ചില ഭാഗങ്ങളും മജിസ്ട്രേട്ട് തന്റെ വിധി പ്രസ്താവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കി അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നടത്തിയ രാജ്യവ്യാപക പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശമുണ്ടായത്. സാമ്പത്തിക തട്ടിപ്പുകേസിൽ രാജ്യം വിട്ട നീരവ് മോദി, നികുതി വെട്ടിപ്പ് കേസിൽ പ്രതിയായ ലളിത് മോദി എന്നിവർക്കൊപ്പം നരേന്ദ്ര മോദിയുടെ പേരും പരാമർശിച്ചു. ‘മോദി’ എന്ന കുലനാമം പേരിനൊപ്പമുള്ളവരെല്ലാം കള്ളൻമാരാണെന്ന് രാഹുൽ പരിഹസിച്ചു. തുടർന്ന് രാഹുലിന്റെ പരാമർശം മോദി സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നു കാണിച്ചു സൂറത്ത് വെസ്റ്റിൽ നിന്നുള്ള ബിജെപി എംഎൽഎ പൂർണേഷ് മോദി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 

കേസിൽ രാഹുലിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ച കോടതി തുടര്‍ന്ന് ജാമ്യം അനുവദിച്ച് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചത്.

English Summary: Rahul Gandhi Guilty In Defamation Case. What Surat Court Said In Judgment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com