കൊടുവള്ളി ∙ കൊടുവള്ളി ടൗണിലെ കനാറാ ബാങ്കിനു സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു കടത്തിയയാൾ കൊടുവള്ളി പോലീസിന്റെ പിടിയിലായി. നരിക്കുനി പാറന്നൂർ പുൽപറമ്പിൽ പുറായിൽ റാസി യൂനസാണ് (24) മോഷ്ടിച്ച സ്കൂട്ടർ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. ഈ മാസം 11ന് രാവിലെ ജോലിക്കു പോകുന്ന സമയം ഉടമസ്ഥൻ കനാറ ബാങ്കിനു സമീപം പാർക്ക് ചെയ്തുപോയ സ്കൂട്ടർ വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ കാണാതാവുകയായിരുന്നു.
തുടർന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ നിർദേശപ്രകാരം അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലൂടെ പ്രതിയെ ബുധനാഴ്ച രാത്രി നരിക്കുനിയിൽ വച്ചു മോഷണം നടത്തിയ സ്കൂട്ടറുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് പിടികൂടുമ്പോൾ മോഷ്ടിച്ച സ്കൂട്ടർ രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു. പ്രതി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചു വരികയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ മേൽനോട്ടത്തിൽ എസ്ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയരാജൻ. എൻ.എം.അജീഷ്, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി മോഷ്ടിച്ച സ്കൂട്ടർ കണ്ടെത്തിയത്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
English Summary: Koduvally Police arrests man for stealing scooter