ADVERTISEMENT

കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദം. യുവതി ചികിത്സയിൽ കഴിയുന്ന വാർഡിൽ ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിക്കുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രതിയുടെ സഹപ്രവർത്തകരായ ചിലരാണു യുവതിയെ നേരിട്ടു കണ്ടു സമ്മർദം ചെലുത്തിയത്.

‘പണത്തിനു വേണ്ടിയാണോ പരാതി നൽകിയത്’ എന്നു ചോദിക്കുകയും വളരെ മോശമായ വാക്കുകൾ ഉപയോഗിച്ചു മാനസികമായി തളർത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് യുവതി ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. ജീവനക്കാർ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങൾ യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ ബന്ധുക്കളുടെ മേലും കടുത്ത സമ്മർദം ചെലുത്തുന്നതായി പരാതിയുണ്ട്. മജിസ്ട്രേറ്റിന് നൽകിയ മൊഴി മാറ്റിയാൽ നഷ്ടപരിഹാരം നൽകാമെന്നാണ് വാഗ്ദാനം.

മൊഴിമാറ്റാൻ യുവതിക്കുമേൽ സമ്മർദമെന്ന് ആശുപത്രി സൂപ്രണ്ടും സ്ഥിരീകരിച്ചു. ജീവനക്കാരുടെ നടപടി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതേസമയം, യുവതിയുടെ സംരക്ഷണത്തിന് വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. ഡോക്ടർമാര്‍ ഒഴികെ വാർഡിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. 

പീഡനക്കേസിൽ അറസ്റ്റിലായ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്– 1 വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രൻ (55) റിമാൻഡിലാണ്. ഭരണകക്ഷി സർവീസ് സംഘടനാംഗമായ ശശീന്ദ്രനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ രണ്ടു ദിവസമായി സജീവമാണ്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ വാർഡിലേക്കു മാറ്റി. ആരോഗ്യനില പൂർണമായും പൂർവസ്ഥിതിയിലായിട്ടില്ല.

English Summary: Sexual assault at Kozhikode Medical College: Pressure on the victim to change the statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com