ഗുരുഗ്രാം∙ രണ്ടു യുവാക്കൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജപരാതി നൽകിയ ശേഷം അത് പിൻവലിക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയാണ് പിടിയിലായത്. യുവതിയുടെ ഒരു ഫെയ്സ്ബുക് സുഹൃത്തും അയാളുടെ കൂട്ടുകാരനും കൂടി ഒരു വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി നൽകിയത്.
മാർച്ച് 17നാണ് സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി രണ്ടു യുവാക്കൾക്കെതിരെ പരാതി നൽകിയത്. തുടർന്ന് കേസിൽനിന്ന് ഒഴിവാക്കാൻ യുവതി ഇവരിൽനിന്ന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാക്കളിൽ ഒരാളുടെ സഹോദരൻ രണ്ടു ലക്ഷം അയച്ചു നൽകുകയും ചെയ്തു. എന്നാൽ യുവതി വീണ്ടും നാലു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ യുവാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ യുവതി സമാനമായ ഒരു പീഡനക്കേസ് ഡൽഹിയിലെ അമൻ വിഹാർ പൊലീസ് സ്റ്റേഷനിലും നൽകിയിട്ടുണ്ടെന്ന് അറിഞ്ഞു. ഇതും വ്യാജ പരാതിയാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
English Summary: 22-Year-Old Woman Arrested Over "Fake" Rape Case Against 2 Gurugram Men