ADVERTISEMENT

തിരുവനന്തപുരം/ന്യൂഡൽഹി∙ രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിലും എംപി സ്ഥാനത്തുനിന്ന് ആയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ച് കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംക്‌ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകർ സ്റ്റേഷനകത്തേക്ക് ഇരച്ചുകയറി. സ്റ്റേഷനു മുന്നിൽ ടയർ കൂട്ടിയിട്ടു കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബോർഡ് തകർത്തു. വൺ സ്റ്റേഷൻ വൺ പ്രൊഡക്റ്റ് കൗണ്ടർ അടിച്ചു തകർത്തു.

ടി.സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ , എൻഎസ്യു ദേശീയ ജന. സെക്രട്ടറി കെ.എം.അഭിജിത്ത് തുടങ്ങിയവർക്കു പരുക്കേറ്റു. ഇവരെ ജില്ലാ ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ആർപിഎഫ് എസ്ഐക്കും പരുക്കേറ്റു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കെപിസിസി നേതാക്കളായ കെ.ജയന്ത് , പി.എം.നിയാസ് തുടങ്ങിയവർ പ്രവർത്തകരെ അനുനയിപ്പിച്ച് നഗരത്തിലൂടെ പ്രതിഷേധ ജാഥയായാണ് പിരിഞ്ഞു പോയത്.

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്‌യു നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം.ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കെഎസ്‌യു നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസുമായുണ്ടായ സംഘര്‍ഷം.ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

വിഷയത്തിൽ രാജ്യവ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധം അരങ്ങേറി. ഡൽഹി വിജയ് ചൗക്കിൽ തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളെയും അണിനിരത്തി കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യം അപകടത്തിലെന്ന പോസ്റ്ററുമേന്തിയാണ് ഏതാണ്ട് എഴുപതോളം എംപിമാർ വിജയ് ചൗക്കിൽ പ്രതിഷേധിച്ചത്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം തേടിയുള്ള പോസ്റ്ററുകളും മുദ്രാവാക്യം വിളികളുമാണ് മറ്റു പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഉയർത്തിയത്. മുക്കാൽ മണിക്കൂറോളം പ്രതിഷേധിച്ച അംഗങ്ങൾ പിന്നാലെ അറസ്റ്റ് വരിച്ചു. അറസ്റ്റിലായവരെ കിങ്സ് വേ പൊലീസ് ക്യാംപിലേക്കാണ് മാറ്റിയത്. അവിടെയും നേതാക്കൾ പ്രതിഷേധിച്ചു.

tvm-ksu-youth-congress-protest-1
തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർ.

രാഹുലിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഉന്നതതല യോഗം ചേർന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ, ജയ്റാം രമേശ്, രാജീവ് ശുക്ല, താരിഖ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന നേതാക്കളായ ആനനദ് ശർമ, അംബികാ സോണി, മുകുൾ വാസ്നിക്, സൽമാന്‌ ഖുർഷിദ്, പവൻ കുമാർ ബൻസാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികളെ അമിനിരത്തി രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് യോഗം ആഹ്വാനം ചെയ്തത്. രാഹുൽ ഗാന്ധിക്കായി പ്രതിപക്ഷ പാർട്ടികൾ ഇറക്കിയ പ്രസ്താവനകളും യോഗം സ്വാഗതം ചെയ്തു.

ഡൽഹിയിൽ അരങ്ങറിയ കോൺഗ്രസ് പ്രതിഷേധം
ഡൽഹിയിൽ അരങ്ങറിയ കോൺഗ്രസ് പ്രതിഷേധം

രാഹുലിന്റെ ലോകസഭ മണ്ഡലമായ വയനാട്ടിലും വ്യാപക പ്രതിഷേധം അരങ്ങേറി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ ‌ബിഎസ്എൻഎൽ ഓഫിസ് ഉപരോധിച്ചു. ടി.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷം വോക്കൗട്ട് നടത്തി. രാഹുലിനെ അയോഗ്യനാക്കിയ തീരുമാനത്തിൽ ഖേദിക്കുന്നുവെന്നും അതിൽ പ്രതിഷേധിച്ച് വോക്കൗട്ട് നടത്തുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് നാന പടോലെ പ്രതികരിച്ചു.

എൻസിപിയുടെയും ശിവസേന( ഉദ്ധവ് താക്കറെ വിഭാഗം)യുടെയും എംഎൽഎമാർ നിയമസഭയിക്കു മുന്നിൽ പ്രതിഷേധിച്ചു. ബിഹാറിൽ ഭരണം കയ്യാളുന്ന മഹാസഖ്യവും രാഹുലിന് പിന്തുണയുമായി തെരുവിലിറങ്ങി. ജനതാദൾ ഒഴികെയുള്ളവരാണ് പ്രതിഷേധത്തിൽ അമിനിരന്നത്. ഗുജറാത്തിലെ 19 ജീല്ലാ ആസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.

English Summary: Congress Protest in Rahul Gandhi disqualification issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com