ന്യൂഡൽഹി∙ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാർ വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. ഡൽഹി പൊലീസിന്റെ കനത്ത സുരക്ഷാ വിന്യാസത്തിനിടെയായിരുന്നു ‘ജനാധിപത്യം അപകടത്തിൽ’ എന്ന ബാനറുമായായി മാർച്ച് നടത്തിയത്.
മാർച്ച് തടഞ്ഞ പൊലീസ്, എംപിമാരെ സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. മാർച്ചിന് അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രപതിയും സമയം നൽകിയിരുന്നില്ല. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിക്കുന്നുണ്ട്.
അതേസമയം, ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
English Summary: "Democracy In Danger": Opposition MPs March To Rashtrapati Bhavan