ADVERTISEMENT

രണ്ടു വർഷത്തിലധികം തടവു ശിക്ഷ ലഭിച്ചാൽ എംപിമാരെ അയോഗ്യരാക്കുന്ന നിയമമാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി‍യുടെ എംപി സ്ഥാനം നഷ്ടമാക്കിയത്. ഈ നിയമത്തിലേക്ക് വഴിയൊരുക്കിയതാകട്ടെ മലയാളിയായ ഒരു വനിതാ അഭിഭാഷകയും. ലില്ലി തോമസിന്റെ െപാതുതാൽപര്യ ഹര്‍ജിയെ തുടർന്നായിരുന്നു സുപ്രീം കോടതിയുടെ ആ സുപ്രധാന വിധി വന്നത്.

നിയമനിർമാണ സഭകളിലിരുന്ന് നിയമം നിർമിക്കേണ്ടതു ക്രിമിനലുകളല്ലെന്നതായിരുന്നു ലില്ലിയുടെ വാദം. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികൾക്ക് അപ്പീൽ കാലയളവിൽ അയോഗ്യത ഇല്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിന്റെ 2013-ലെ സെക്ഷൻ 8(4) വകുപ്പ് എടുത്തുകളഞ്ഞത് ലില്ലി തോമസിന്റെ നിരന്തര കോടതി വ്യവഹാരങ്ങള്‍ക്കൊടുവിലായിരുന്നു.

അതോടെ രണ്ടു വർഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികൾ അയോഗ്യരായി മാറി. എന്നാല്‍ ഈ വിധി മറികടക്കാൻ അന്നത്തെ യുപിഎ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ അത് കീറിയെറിഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയായിരുന്നു. ഒടുവില്‍ ആ നീക്കത്തില്‍നിന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാരിന് പിന്മാറേണ്ടി വന്നു.

∙ ആരാണ് ലില്ലി തോമസ്..? 

വക്കീലും വാദിയുമായി 60 വർഷത്തോളം സുപ്രീം കോടതിയിൽ വിരിഞ്ഞു നിന്ന അഭിഭാഷകയാണ് ലില്ലി ഇസബെൽ തോമസ്. സുപ്രീം കോടതിയിൽ കേസുകൾ ഫയൽ ചെയ്യണമെങ്കിൽ, അഡ്വക്കറ്റ് ഓൺ റെക്കോർഡ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ആദ്യ മലയാളി വനിത അഡ്വക്കറ്റ് ഓണ്‍ റൊക്കോര്‍ഡസ് ആയ ലില്ലി തോമസിന്റെ ആദ്യ പൊതുതാല്‍പര്യ ഹര്‍ജി ഈ സമ്പ്രദായത്തിനെതിരെ ആയിരുന്നു.

ഇത്തരമൊരു പരീക്ഷക്ക് അഭിഭാഷകരെ വിധേയരാക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും എല്ലാ അഭിഭാഷകര്‍ക്കും രാജ്യത്തെ എല്ലാ കോടതികളിലും വാദിക്കാമെന്നും ബോധിപ്പിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ ലില്ലി േകസ് തോറ്റു. കേസ് വാദിക്കാനുള്ള ഒരുക്കത്തിന്റെ പാതിയുണ്ടെങ്കിൽ പരീക്ഷ പാസാകമെന്ന ജഡ്ജിയുടെ ഉപദേശം ലില്ലി സ്വീകരിച്ചു.

പണമില്ലാത്തവരുടെയും അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരുടെ വക്കീലായി ലില്ലി തോമസ്. റെയിൽവേ ജീവനക്കാരുടെ പ്രശ്‌നങ്ങൾ കോടതിയുടെ മുന്നില്‍ എത്തിച്ചു. വനിതകളുടെ അവകാശത്തിന് വേണ്ടിയും ലിംഗവിവേചനത്തിനെതിരെയും പോരാടി. ചക്രക്കസേരയിൽ കോടതിയുടെ പടികയറി മരടില്‍ ഫ്ലാറ്റ് നഷ്ടപ്പെട്ടവര്‍ക്കായി വാദിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, അറസ്റ്റ് ഭയന്ന ചിലർക്ക് സ്വന്തം വീടുതന്നെ അഭയസ്ഥാനമായി.

ചങ്ങനാശേരി കുത്തുകല്ലുങ്കൽ വീട് അഭിഭാഷകരുടെ കുടുംബമാണ്. ലില്ലിയുടെ പിതാവും മുത്തച്ഛനുമൊക്കെ നിയമം പഠിച്ചവരും വാദിച്ചവരുമാണ്. എംഎൽ എന്ന ബിരുദാനന്തര ബിരുദത്തിനൊപ്പം ഇന്ത്യയിൽ അതു നേടുന്ന ആദ്യ വനിതയെന്ന ഖ്യാതിയും ലില്ലി തോമസിന് സ്വന്തം.

1955ൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകയായി സേവനം തുടങ്ങിയ ലില്ലി തോമസ് 1960​ലാണ് സുപ്രീംകോടതിയിൽ അഭിഭാഷകവൃത്തി തുടങ്ങുന്നത്. അറുപത് വര്‍ഷത്തിലധികമായി ഡല്‍ഹിയിലായിരുന്നു താമസം. ജീവിത സായാഹ്നത്തിലും എല്ലാ ദിവസവും കോടതിയിൽ പോയി എട്ടും പത്തും മണിക്കൂർ ജോലി ചെയ്തിരുന്നു. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന വനിതാ അഭിഭാഷകയായിരുന്ന ലില്ലി, 2019ൽ 91-ാം വയസ്സിൽ അന്തരിച്ചു.

English Summary: Lily Thomas, the lawyer behind the law that felled Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com