ന്യൂഡൽഹി ∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് യച്ചൂരി ആരോപിച്ചു. എതിരാളികളില്ലാതെ മുന്നോട്ടുപോകാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും യച്ചൂരി പറഞ്ഞു.
രാഹുലിനെതിരായ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരായ പ്രതിഷേധത്തിൽ അണിചേരും. വയനാട്ടിലെ രാഷ്ട്രീയമല്ല ഈ വിഷയത്തിൽ നോക്കേണ്ടത്. ദേശീയ താൽപര്യമാണെന്നും കാനം പറഞ്ഞു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണു കേസ്. ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിക്കു 2 വർഷം തടവുശിക്ഷ വിധിക്കുകയായിരുന്നു. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യവും അനുവദിച്ചിരുന്നു.
രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളായ ശരദ് പവാർ (എൻസിപി), അരവിന്ദ് കേജ്‍രിവാൾ (എഎപി), എം.കെ.സ്റ്റാലിൻ (ഡിഎംകെ), അഖിലേഷ് യാദവ് (എസ്പി) തുടങ്ങിയവരും രാഹുലിനെ പിന്തുണച്ചും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചും രംഗത്തുവന്നിരുന്നു. സിപിഐ, ജനതാദൾ (യു), ആർജെഡി, ശിവസേന (ഉദ്ധവ് താക്കറെ), ജെഎംഎം, മുസ്‍ലിം ലീഗ്, ആർഎസ്പി, കേരളാ കോൺഗ്രസ് (മാണി), എംഡിഎംകെ, നാഷനൽ കോൺഫറൻസ്, ബിഎസ്പി എന്നിവയും പിന്തുണ വ്യക്തമാക്കി.
English Summary: Sitaram Yechury and Kanam reacts over Rahul Gandhi Disqualification