ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീർ ഭരണകൂടത്തെയും സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച ‘പ്രധാനമന്ത്രിയുടെ വ്യാജ ഔദ്യോഗിക’ സംഘത്തിൽ മകനും ഉൾപ്പെട്ടുവെന്ന വിവാദത്തെ തുടർന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹിതേഷ് പാണ്ഡ്യ രാജിവച്ചു. ഹിതേഷ് പാണ്ഡ്യയുടെ മകൻ അമിത് ഹിതേഷ് പാണ്ഡ്യ, പിഎംഒ സംഘാംഗമെന്ന വ്യാജേന കശ്മീരിൽ സൈനിക സുരക്ഷയിൽ സന്ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹിതേഷ് പാണ്ഡ്യയുടെ രാജി. സംഭവത്തിൽ അറസ്റ്റിലായ കിരൺ ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള വ്യാജ ‘ഔദ്യോഗിക പിഎംഒ ടീമിന്റെ’ ഭാഗമായിരുന്നു അമിത് ഹിതേഷ് പാണ്ഡ്യ.

2001 മുതൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പബ്ലിക് റിലേഷൻസ് ഓഫിസറായി (പിആർഒ) സേവനമനുഷ്ഠിച്ച ഹിതേഷ് പാണ്ഡ്യ ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് രാജിക്കത്ത് നൽകിയത്. തന്റെ മകൻ നിരപരാധിയാണെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ രാജിവയ്ക്കുന്നതായും രാജിക്കത്തിൽ പറയുന്നു. തന്റെ മകൻ നിരപരാധിയാണെന്നും ഇത്തരമൊരു പ്രവർത്തനത്തിൽ ഒരിക്കലും ഏർപ്പെടില്ലെന്നും ഹിതേഷ് പാണ്ഡ്യ നേരത്തേയും പറഞ്ഞിരുന്നു.

ഗുജറാത്ത് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അമിത് ഹിതേഷ് പാണ്ഡ്യയെ സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് നോർത്ത് സോണിൽ പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതല അമിത് ഹിതേഷ് പാണ്ഡ്യയ്ക്കായിരുന്നു. അതേസമയം, വ്യാജ പിഎംഒ സംഘവുമായി ബന്ധപ്പെട്ട കേസിൽ അമിത് പാണ്ഡ്യയെ ജമ്മു കശ്മീർ പൊലീസ് പ്രതി ചേർത്തിട്ടില്ല. അമിത്, കൂട്ടാളിയായ ജയ് സിതാപര എന്നിവരെയാണ് കേസിൽ സാക്ഷികളാക്കിയിക്കുന്നത്.

മുതിർന്ന പി‌എം‌ഒ ഉദ്യോഗസ്ഥനെന്ന നിലയിൽ നാല് മാസത്തിലേറെ ഔദ്യോഗിക പ്രോട്ടോക്കോൾ ആസ്വദിച്ചതിന് ഈ മാസം ആദ്യമാണ് കിരൺ ബാഹി പട്ടേലിനെ അറസ്റ്റ് ചെയ്തത്. അമിത്, ജയ് സിതാപര എന്നിവരെ പൊലീസ് വിട്ടയച്ചു. കഴിഞ്ഞയാഴ്ച ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. ഇരുവരും കിരൺ ബാഹി പട്ടേലിന്റെ കെണിയിൽ വീണതാകാമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിയന്ത്രണ രേഖയിലെ ഫോർവേഡ് പോസ്റ്റുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ സംഘം സന്ദർശിച്ചിരുന്നു. കശ്മീരിലെ വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ചയും നടത്തി.

കഴിഞ്ഞ വർഷം ഒക്ടോബർ മുതലാണ് വ്യാജ പിഎംഒ സംഘം കശ്മീരിൽ സന്ദർശനം നടത്തിയത്. സുരക്ഷാ വിഭാഗം ഇസഡ് പ്ലസ് സുരക്ഷ നൽകി. ഒക്‌ടോബർ മുതലുള്ള യാത്രകളിൽ സംഘം എവിടെ സന്ദർശിച്ചാലും ലോക്കൽ പൊലീസും അനുഗമിച്ചു. സംശയം തോന്നിയ ദക്ഷിണ കശ്മീരിലെ ജില്ലാ മജിസ്‌ട്രേറ്റായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇതേക്കുറിച്ച് പൊലീസിന്റെ സുരക്ഷാ വിഭാഗത്തെ ‌അറിയിച്ചത്. തുടർന്ന് രഹസ്യാന്വേഷ ഏജൻസികൾ കിരൺ ബാഹി പട്ടേലിന്റെ പശ്ചാത്തലം പരിശോധിക്കുകയും ശ്രീനഗറിലെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അമിത് ഹിതേഷ് പാണ്ഡ്യ, ഗുജറാത്ത് സ്വദേശി ജയ് സിതാപര, രാജസ്ഥാന്‍ സ്വദേശി ത്രിലോക് സിങ് എന്നിവർ കിരൺ ബാഹി പട്ടേലിനൊപ്പം പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക സംഘമാണെന്ന് പറഞ്ഞ് ശ്രീനഗറിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സുരക്ഷാ സംഘത്തിനൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ കിരൺ ബാഹി പട്ടേല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

English Summary: Senior Gujarat Government Official Resigns Over Son's Links With Conman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com