തൃശൂര്‍∙ മറ്റത്തൂര്‍ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക കൃഷി നാശം. ആയിരക്കണക്കിനു വാഴകളും ജാതിയും ഒടിഞ്ഞതോടെ കനത്ത ദുരിതത്തിലായിരിക്കുകയാണു കര്‍ഷകര്‍. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു തൃശൂര്‍ മറ്റത്തൂര്‍ ഭാഗങ്ങളില്‍ മിന്നല്‍ ചുഴലിയും മഴയും നാശം വിതച്ചത്. അരമണിക്കൂറോളം നീണ്ട കാറ്റില്‍ ആയിരക്കണക്കിനു വാഴകള്‍ ഒടിഞ്ഞു വീണു. നൂറുകണക്കിന് ജാതി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിതമായെത്തിയ ദുരിതത്തില്‍ പ്രദേശത്താകെ കനത്ത കൃഷി നാശമാണുണ്ടായത്. 400 മുതല്‍ 600 വരെ വാഴകള്‍ നശിച്ച കര്‍ഷകരുമുണ്ട്. കടുത്ത പ്രതിസന്ധിയിലാണു കര്‍ഷകര്‍ ഓരോരുത്തരും..
മറ്റത്തൂര്‍ കോപ്ലിപാടം, പോത്തന്‍ചിറ, കൊടുങ്ങ മേഖലകളിലാണു പ്രധാനമായും ദുരിതമുണ്ടായത്. രണ്ടു വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 2018ലും സമാന രീതിയില്‍ കൃഷി നാശം സംഭവിച്ചിരുന്നെന്നും നഷ്‌ടപരിഹാരം ഇതുവരെ ലഭിക്കാത്തവരുണ്ടെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നുണ്ട്. മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം നേടിയ കര്‍ഷകരാണ് ദുരിതത്തിലായത്. കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുമെന്നു സ്ഥലത്തെത്തിയ കൃഷി ഓഫിസര്‍ അറിയിച്ചു.
അതേസമയം, അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: Farmers in crisis due to crop damage in rain havoc, Thrissur