തിരുവനന്തപുരം∙ സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയാറെടുക്കുന്നതായി സൂചന. കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടാൻ ഗവർണറുടെ നീക്കം.
സര്‍വകലാശാലാ കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. അടുത്തിടെ, കേരള സര്‍വകലാശാല സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതുംവലിയ തിരിച്ചടിയായിരുന്നു.
അതേസമയം, ഗവര്‍ണര്‍ മേല്‍ക്കോടതികളെ സമീപിക്കുമോ അതോ മുന്‍ നിലപാടില്‍ മയം വരുത്തുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ലാത്തത് സര്‍വകലാശാലാ ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിസിമാരെ കണ്ടെത്താനുള്ള സേര്‍ച് കമ്മിറ്റികളുടെ രൂപീകരണം പോലും നടുവഴിയിലായ അവസ്ഥയിലാണ്.
ഈ ആഴ്ച ഇക്കാര്യങ്ങളില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമായേക്കുമെന്നാണ് സൂചന. ഒപ്പിടാത്ത ബില്ലുകളിലും ഗവർണറുടെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
English Summary: Governor to seek more legal advice on University Cases