ADVERTISEMENT

ന്യൂഡൽ‌ഹി∙ കാനഡയിലെ ഇന്ത്യൻ എംബസിക്കു മുന്നിലെ ഖലിസ്ഥാൻ പ്രതിഷേധത്തിൽ കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് വിദേശകാര്യ മന്ത്രാലയം. കാനഡയിലെ ഇന്ത്യൻ ‍നയതന്ത്ര സ്ഥാപനങ്ങൾക്കു പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങളിൽ ഇന്ത്യ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.

നയതന്ത്രജ്ഞരുടെയും നയതന്ത്ര സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും കാനഡ സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. പൊലീസിന്റെ സാന്നിധ്യത്തിൽ കോൺസുലേറ്റുകളുടെ സുരക്ഷ ലംഘിക്കാൻ ഇത്തരം ഘടകങ്ങളെ എങ്ങനെ അനുവദിച്ചുവെന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ വിശദീകരണം തേടിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച, ഖലിസ്ഥാൻ അനുകൂലികളുടെ അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ കാനഡയിലെ ഒരു പരിപാടി റദ്ദാക്കിയിരുന്നു. കാനഡയിലെ ഇന്ത്യൻ പ്രതിനിധി സഞ്ജയ് കുമാർ വർമയെ ആദരിക്കുന്നതിനായി സറെയിലെ താജ് പാർക്ക് കൺവൻഷൻ സെന്ററില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകനെയും ഖലിസ്ഥാന്‍ അനുകൂലികൾ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കും നേരെയുള്ള നടപടികൾക്കിടെയായിരുന്നു പ്രതിഷേധം.

നേരത്തേ, അമൃത്പാൽ സിങ്ങിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, മതിയായ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റും ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു.

English Summary: India Summons Canada Envoy Over Khalistan Protest, Flags Security Concerns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com