തൃശൂർ∙ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കർഷക കോളനിയിലെ മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തല്‍. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ സൂചനയുണ്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണു പോസ്റ്റ്‌മോർട്ടം നടന്നത്. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.
ഇന്നലെ രാത്രിയായിരുന്നു മനോഹരന്‍ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണത്. ഇരുമ്പനം പാലത്തിനു സമീപം കർഷക കോളനിയിലെ ഇടറോഡിൽ വച്ചാണ് വാഹനപരിശോധനയ്ക്കിടെ ഹിൽ പാലസ് പൊലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈ കാണിച്ചയുടൻ വാഹനം നിർത്താതെ അൽപം മുന്നോട്ടു മാറിയാണു മനോഹരൻ ബൈക്ക് നിർത്തിയത്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ മനോഹരൻ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞിട്ടും ജീപ്പിൽ വലിച്ചു കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി.
സ്റ്റേഷനിൽ കുഴഞ്ഞുവീണ മനോഹരൻ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദികളായ മുഴുവൻ പൊലീസുകാർക്കെതിരെയും നടപടി ആവശ്യപ്പെട്ട് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഹിൽ പാലസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
English Summary: Manoharan postmortem report