ADVERTISEMENT

ന്യൂഡൽഹി ∙ ‘മോദി’ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ചതും എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതും രാഷ്ട്രീയ നേട്ടമാകുമെന്നു മുതിർന്ന നേതാവ് ശശി തരൂർ. രാഹുലിന്റെ അയോഗ്യതാ നടപടി ‘അപ്രതീക്ഷിതമായ പ്രതിപക്ഷ ഐക്യം’ കൊണ്ടുവന്നെന്നും തരൂർ പറഞ്ഞു.

‘‘രാഹുലിനെതിരായ നടപടിക്കു പിന്നാലെ അപ്രതീക്ഷിത പ്രതിപക്ഷ ഐക്യം സാധ്യമായത് ‘രജതരേഖ’യായി കണക്കാക്കാം. പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികൾ അവരവരുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിർപാർട്ടിയായി കണക്കാക്കുന്നവരാണ്. എന്നാൽ ഇക്കാര്യത്തിൽ അവർ ഞങ്ങളുടെ ഭാഗത്ത് നിലയുറപ്പിച്ചു. ഡൽഹിയിൽ അരവിന്ദ് കേജ്‍രിവാൾ, ബംഗാളിൽ മമതാ ബാനർജി, ഹൈദരാബാദിൽ കെ.ചന്ദ്രശേഖര റാവു തുടങ്ങിയവർ നേരത്തേ കോൺഗ്രസുമായി യാതൊരു തരത്തിലും സഹകരിച്ചിരുന്നില്ല.

രാഹുലിനെതിരെ നടപടിക്കു കാരണമായ ആരോപണം അസംബന്ധമാണ്. സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായികളായ ലളിത് മോദിയും നീരവ് മോദിയും പിന്നാക്കക്കാരാണോ? അവർ അനധികൃതമായി സമ്പാദിച്ചതെല്ലാം വിദേശത്ത് എത്തിച്ച് ആഡംബരമായി ജീവിക്കുകയാണ്. ഇവർ പിന്നാക്കക്കാരാണെന്നും ഒബിസി വിഭാഗത്തെ അപമാനിച്ചെന്നുമാണു രാഹുലിനെതിരായ ആരോപണം. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നീ മൂന്നു പേരെ മാത്രം ചൂണ്ടിക്കാട്ടിയാണു രാഹുൽ വിമർശിച്ചത്.’’– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തരൂർ വ്യക്തമാക്കി.

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദി നൽകിയ അപകീർത്തി കേസിലായിരുന്നു വിധി. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്ത കോടതി, രാഹുലിനു 15,000 രൂപയുടെ ജാമ്യം അനുവദിച്ചിരുന്നു. ശിക്ഷാനടപടി മരവിപ്പിച്ചെങ്കിലും വിധി നിലനിൽക്കുന്നതിനാൽ എംപി സ്ഥാനത്തുനിന്നു രാഹുൽ അയോഗ്യനാക്കപ്പെട്ടു.

English Summary: On Rahul Gandhi's Conviction, Shashi Tharoor Sees A "Silver Lining"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com