ന്യൂഡൽഹി∙ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. നേതാക്കന്മാരെ അടക്കം കസ്റ്റഡിയിലെടുത്തതോടെ ചെങ്കോട്ടയ്ക്കു മുന്നിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം.


മുതിർന്ന നേതാവ് ജെ.പി. അഗർവാൾ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പി.ചിദംബരം, ജോതിമണി എന്നിവരും പൊലീസ് കസ്റ്റഡിയിൽ. കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാരായ ടി.എൻ.പ്രതാപനേയും ഡീൻ കുര്യാക്കോസിനേയും പൊലീസ് വലിച്ചഴച്ച് വാഹനത്തിൽ കയറ്റി. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. ജെബി മേത്തറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


അതേസമയം, പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചു. പന്തംകൊളുത്തി പ്രകടനം പാടില്ലെന്നാണു നിര്‍ദേശം. കസ്റ്റഡിയിൽ എടുത്തവരെ കൊണ്ടുപോകുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞു. കെ.സി.വേണുഗോപാൽ അടക്കമുള്ള നേതാക്കൾ മാർച്ചുമായി ചെങ്കോട്ടയിലേക്കു നീങ്ങി.
ഗുണ്ടാരാജാണ് നടക്കുന്നതെന്ന് ഹരീഷ് റാവത്ത് പ്രതികരിച്ചു. ആദ്യം മുദ്രാവാക്യം വിളിച്ച് റോഡിലിരുന്ന പ്രവർത്തകർ പിന്നീട് പന്തംകൊളുത്തി എത്തി. തുടർന്ന് പ്രവർത്തകരുടെ പന്തം പിടിച്ചുവാങ്ങി പൊലീസ് അണച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ പ്രദേശമാണെന്നത് പന്തംകൊളുത്തി പ്രകടനം നടത്തുന്നതിനെ എതിർക്കാൻ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.


കോണ്‍ഗ്രസ് അധ്യക്ഷനും പ്രവര്‍ത്തകസമിതി അംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കും. ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഡിസിസികളുടെ നേതൃത്വത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ പ്രതിഷേധിക്കും. ഏപ്രില്‍ എട്ടു വരെ ജയ് ഭാരത് സത്യഗ്രഹ സമരം നടക്കും.

English Summary: Congress Protest For Rahul Gandhi - Updates