ADVERTISEMENT

ന്യൂഡൽഹി∙ പ്രതിപക്ഷത്തിനും രാഹുൽ ഗാന്ധിക്കും മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയിൽ ഏർപ്പെടുന്നവരാണ് അന്വേഷണ ഏജൻസികൾക്കെതിരെ രംഗത്തുവരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഴിമതി മുഖങ്ങളെല്ലാം ഒരേ വേദിയിൽ അണിചേരുകയാണ്. ഇന്ത്യ മികവിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധ ശക്തികൾ‌ ഒന്നിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂഡൽഹിയിൽ ബിജെപി കേന്ദ്ര ഓഫിസിന്റെ ഭാഗമായി പുതിയ റസിഡൻഷ്യൽ കോംപ്ലക്സും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രതിപക്ഷ നിരയിൽ ഉരുത്തിരിയുന്ന ഐക്യനീക്കങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം നടത്തിയത്.

‘‘ഭരണഘടനാ സ്ഥാപനങ്ങൾ നൽകിയ ശക്തമായ അടിസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതാണ് അവ ആക്രമണം നേരിടുന്നതും. ഈ എജൻസികളുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അഴിമതിക്കാർക്കെതിരെ ഈ ഏജൻസികൾ നീങ്ങുമ്പോൾ അവ ആക്രമിക്കപ്പെടുന്നു. കോടതി ഒരു വിധി പുറപ്പെടുവിക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുന്നു. ചില പാർട്ടികൾ അഴിമതിക്കാരെ സംരക്ഷിക്കാനുളള യജ്ഞത്തിൽ (‘ഭ്രഷ്ടാചാരി ബചാവോ അഭിയാൻ’) ഒന്നിക്കുന്നതും നിങ്ങൾക്ക് കാണാം. എവിടെയെല്ലാം ഞാ‌ൻ പോകുന്നുവോ, മോദിജി ഇത് അവസാനിപ്പിക്കരുതെന്നാണ് ജനം പറയുന്നത്. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ ചിലർക്ക് അത് ബുദ്ധിമുട്ടാകുന്നു.’’ – മോദി പറഞ്ഞു.

ഭാരതീയ ജനസംഘത്തിൽനിന്ന് ഇന്നത്തെ ബിജെപിയിലേക്കുള്ള വളർച്ചയും പ്രസംഗത്തിനിടെ പ്രധാനമന്ത്രി ഓർത്തെടുത്തു. ‘‘ടെലിവിഷനിലോ ട്വിറ്ററിലോ യൂട്യൂബിലോ പിറന്ന പാർട്ടിയല്ല ബിജെപി. രണ്ടാം തവണയും പ്രധാനമന്ത്രിയായി, ഇനി അൽപം വിശ്രമമായിക്കൂടെ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. വിശ്രമിക്കുകയെന്നത് ബിജെപി പ്രവർത്തകരുടെ രീതിയല്ലെന്ന് അവർക്കറിയില്ല. 1984 ൽ ഉണ്ടായത് ഇന്ത്യ ഒരിക്കലും മറക്കില്ല. അത് എന്നും ഒരു കറുത്ത കാലമായി നിലനിൽക്കും. പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ വിജയമുണ്ടായി. എന്നാൽ ഞങ്ങൾ വിട്ടുകൊടുത്തില്ല, നിരാശരായില്ല. ഞങ്ങൾ അന്ന് ഏതാണ്ട് ഇല്ലാതായിരുന്നു, എന്നാൽ അതിൽ ആരെയും കുറ്റപ്പെടുത്തിയില്ല. ഞങ്ങൾ അക്രമണത്തിനോ പ്രത്യാക്രമണത്തിനോ മുതിർന്നില്ല. പകരം ജനത്തിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിൽ പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി. രണ്ടു ലോക്സഭാ സീറ്റിൽനിന്ന് 2019 ൽ ഞങ്ങൾ 303 ൽ എത്തി. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് 50 ശതമാനത്തിൽ കൂടുതൽ സീറ്റു ലഭിച്ചു. കിഴക്കു നിന്നും പടിഞ്ഞാറേക്കും തെക്കു നിന്നു വടക്കോട്ടും ബിജെപി മാത്രമാണ് ഇന്ന് ഇന്ത്യയിലെ വിശാലമായ ഏക പാർട്ടി. യുവാക്കൾക്ക് ഉയരാനും ബിജെപി അവസരം നൽകുന്നു. ബിജെപിയാണ് ലോകത്തിലെ ഏറ്റവും വലിയ പാർട്ടി, രാജ്യത്തിന്റെ ഭാവിയുടെ പാർട്ടിയും ബിജെപിയാണ്.’’ – മോദി പറഞ്ഞു.

ബിജെപിയെ വടക്കുകിഴക്കിലേക്കും ദക്ഷിണേന്ത്യയിലേക്കും വളർത്തുന്നതിൽ പ്രവർത്തകരെ അനുമോദിക്കാനും മോദി മറന്നില്ല. ‘‘കർണാടകയിൽ ഇപ്പോഴും ബിജെപിയാണ് ഒന്നാമത്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ബിജെപിയിലുള്ള ജനവിശ്വാസം വർധിക്കുകയാണ്. തമിഴ്നാട്ടിലും കേരളത്തിലും എല്ലാ‌ ബൂത്തിലും ബിജെപി സാന്നിധ്യമുണ്ട്.’– മോദി പറഞ്ഞു.

English Summary: ‘‘Corrupt Coming Together On One Stage": PM Modi Targets Opposition Parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com