മിഷന് അരിക്കൊമ്പന്‍ 8 സംഘങ്ങള്‍; മോക് ഡ്രില്‍ തല്ക്കാലം ഒഴിവാക്കും
Mail This Article
മൂന്നാർ∙ ഇടുക്കി ചിന്നക്കനാലിലെ അക്രമകാരിയായ ഒറ്റയാൻ അരിക്കൊമ്പനു വേണ്ടി വനംവകുപ്പിന്‍റെ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ദേവികുളത്ത് ചേര്‍ന്ന യോഗത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എട്ട് സംഘങ്ങളെ രൂപീകരിച്ചത്. വയനാട്, ഇടുക്കി ആര്‍ആര്‍ടികള്‍ക്ക് പുറമേയാണ് വനംവകുപ്പിന്‍റെ ടീം.
ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ സംഘങ്ങള്‍ക്ക് ദൗത്യതലവന്‍ ഡോ. അരുണ്‍ സക്കറിയ വിശദീകരിച്ചു നല്‍കി. ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ സംഘങ്ങള്‍ക്കും ഓരോ തലവന്മാരെയും നിശ്ചയിച്ചു. ഇവര്‍ നില്‍ക്കേണ്ട സ്ഥാനം സംബന്ധിച്ചും വ്യക്തത നല്‍കി. സിസിഎഫ്ഫുമാരായ നരേന്ദ്രബാബു, ആര്‍.എസ്.അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദൗത്യം നടക്കുക. അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകാന്‍ കൂട് സജ്ജീകരിച്ച ലോറിയും ചിന്നക്കനാലില്‍ സജ്ജമായി.
അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ മോക് ഡ്രിൽ തൽകാലം ഒഴിവാക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ മോക് ഡ്രില്ലിലേക്കും പിന്നാലെ ദൗത്യത്തിലേക്കും കടക്കും
മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. വിഷയം ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ, ദൗത്യമേഖലയ്ക്ക് അരികിലേക്ക് അരിക്കൊമ്പന്‍ വീണ്ടുമെത്തി. തിരികെ പെരിയ കനാല്‍ എസ്റ്റേറ്റിലേക്ക് പോകാതിരിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
English Summary: Special teams for Mission Arikomban