ADVERTISEMENT

തിരുവനന്തപുരം∙ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടയില്‍ സര്‍ജിക്കല്‍ കത്രിക വയറ്റില്‍ മറന്നുവച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സംഭവം ആഭ്യന്തര വകുപ്പ് അന്വേഷിക്കും. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്ലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുന്നത്. പരാതിക്കാരിയായ കെ.കെ.ഹര്‍ഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു.

സംഭവത്തിൽ നീതി ലഭിച്ചില്ലെന്നാരോപിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റ് സമരത്തിന് ഒരുങ്ങുകയാണ്. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പും പാലിക്കപ്പെടാതായതോടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നത്. നീതി തേടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത് എവിടെനിന്ന് എന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഇപ്പോഴും അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. ഇത് അടക്കമുള്ള കാര്യങ്ങളിൽ നീതി തേടി ഈ മാസം ആദ്യം ഹർഷിന മെഡിക്കൽ കോളജിനു മുന്നിൽ സമരം ആരംഭിച്ചിരുന്നു. മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി രണ്ടാഴ്ചയക്കുള്ളിൽ നഷ്ടപരിഹാരം അടക്കമുള്ള കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഹർഷിനയ്ക്ക് ഉറപ്പു നൽകി. കുറ്റക്കാരെ നിയമനത്തിനു മുന്നിൽ എത്തിക്കുമെന്നും വാക്കു നൽകിയിരുന്നു. ഇതോടെ ഹർഷിന സമരം അവസാനിപ്പിച്ചു. എന്നാൽ മൂന്നാഴ്ച പിന്നിട്ടിട്ടും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണു ഹർഷിനയുടെ കുടുംബത്തിന്റെ പരാതി.

2017 നവംബര്‍ 30ന് ആയിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടന്നതും വയറ്റില്‍ കത്രിക മറന്നുവച്ചതും. 5 വര്‍ഷത്തിനു ശേഷം കഴി‍ഞ്ഞ വര്‍ഷമാണ് മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ ഈ കത്രിക പുറത്തെടുത്തത്. ഈ സംഭവത്തില്‍ അഞ്ചുമാസമായി ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നിരുന്നു. എല്ലാ തെളിവുകളും എതിരായിട്ടും വീഴ്ച സമ്മതിക്കാൻ മെഡിക്കൽ കോളജ് അധികൃതരോ ആരോഗ്യവകുപ്പോ ഇപ്പോഴും തയാറായിട്ടില്ല. ആദ്യ രണ്ടു പ്രസവത്തിൽ മറ്റേതോ ആശുപത്രിയിൽ നടത്തിയ ശസ്തക്രിയയിലാണ് കത്രിക മറന്നുവച്ചതെന്നാണ് വാദം. കത്രികയുടെ യാഥാർഥ്യം കണ്ടെത്താൻ 3 അന്വേഷണ കമ്മിറ്റികളെ ആരോഗ്യവകുപ്പ് നിയോഗിച്ചു. കത്രികയുടെ കാലപ്പഴക്കം നിർണയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതൊന്നും പോരാഞ്ഞ് കുറ്റസമ്മതം നടത്തുന്ന മെഡിക്കൽ കോളജ് അധികൃതരുടെ വിഡിയോ പകർത്തിയതിന് ഹർഷിനയുടെ കുടുംബത്തിനെതിരെ പൊലീസിൽ പരാതിയും നൽകി.

ഹർഷിനയുടെ വാക്കുകൾ

‘‘ശസ്ത്രക്രിയയ്ക്കു ശേഷം നിരന്തര വയറുവേദനയും അണുബാധയുമായി. രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവങ്ങൾ തമ്മിൽ 20 മാസത്തെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് വയറ്റിലെ തുന്നലിന്റെ പ്രശ്നമാണെന്നാണ് ആദ്യം കരുതിയത്. മാറും എന്നു കരുതി സഹിച്ചു. ദിവസം കഴിയുന്തോറും ദേഹം മുഴുവൻ നീരു വന്നു. നിൽക്കാനോ ഇരിക്കാനോ വയ്യ. ആന്റിബയോട്ടിക്കുകളും വേദന സംഹാരികളും മാത്രമായി ജീവിതം. കത്രിക കുത്തി നിന്നു മൂത്രസഞ്ചിക്കു പരുക്കേറ്റു. ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപ ചെലവാക്കി. കഴിഞ്ഞ വർഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ വയറ്റിൽ കത്രികയുണ്ടെന്നു സ്ഥിരീകരിച്ചു. 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ 6 സെന്റീമീറ്റർ നീളമുള്ള കത്രിക നീക്കം ചെയ്തു.’’

English Summary: Home Deapartment to conduct enquiry in connection with scissor in harshina stomach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com