കാളികാവ് ∙ മലപ്പുറം ജില്ലയിലെ കാളികാവിൽ ‘പാവം വിദ്യാർഥിനി’യെന്ന പേരിൽ ചർച്ചയായ പെൺകുട്ടി സാങ്കൽപിക കഥാപാത്രമെന്ന് റിപ്പോർട്ട്. സ്കൂൾ അടച്ചതിനു പിന്നാലെ പ്ലസ്ടു വിദ്യാർഥികൾ നടത്തിയ ആഘോഷങ്ങൾക്കിടെയാണ് കാളികാവിലെ പ്രധാന സ്കൂളിലെ ‘പാവം’ വിദ്യാർഥിനിയുടെ കഥ ചർച്ചയായത്. വിദ്യാർഥികൾ പരസ്പരം യൂണിഫോമിൽ ചായം തേക്കുന്നത് തടഞ്ഞ പ്ലസ്ടു വിദ്യാർഥിനി, തന്റെ അനിയത്തിക്ക് കൂടി അടുത്ത അധ്യയന വർഷം ഉപയോഗിക്കാനുള്ള യൂണിഫോമാണ് ഇതെന്നു പറഞ്ഞ് കരഞ്ഞപേക്ഷിച്ചുവെന്നായിരുന്നു വാർത്ത.
വാർത്ത വൈറലായതോടെ ഇത്രയും കരുതലുള്ള പെൺകുട്ടിയേയും അനിയത്തിയേയും സഹായിക്കാൻ തയാറായി ഒട്ടേറെ വ്യക്തികളും സംഘടനകളും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റിലൂടെ സഹായസന്നദ്ധത വ്യക്തമാക്കി മന്ത്രി വി.ശിവൻകുട്ടിയും രംഗത്തു വന്നു. തുടർന്ന് സ്കൂളിലും നാട്ടിലും പൊലീസ് സ്റ്റേഷനിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും വാർത്തയിൽ പറഞ്ഞ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
യൂണിഫോമിൽ ചായം തേക്കുന്ന സഹപാഠികളിൽനിന്ന് പെൺകുട്ടിയെ രക്ഷിച്ചത് ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണന്ന് വാർത്തയിൽ പറയുന്നുണ്ട്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കൊന്നും ഇങ്ങനെ ഒരു സംഭവം അറിയില്ല. കഥയും കഥാപാത്രങ്ങളും സാങ്കൽപികമാണന്ന അനുമാനത്തിലാണ് സ്കൂൾ അധികൃതരും പൊലീസും.
വിദ്യാർഥികൾക്കു വേണ്ടി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ മാനേജ്മെൻ്റിനും പിടിഎയ്ക്കും സംഭവം വേദനയുണ്ടാക്കി. പൊലീസ് സ്റ്റേഷനിലേക്ക് സഹായവാഗ്ദാനവുമായി ഒട്ടേറെ ഫോൺ കോളുകൾ എത്തുന്നുണ്ട്. എല്ലാവരോടും വാർത്ത വ്യാജമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് പൊലീസ്.
സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു, ഹൈസ്കൂൾ വിദ്യാർഥികൾക്കെല്ലാം വ്യത്യസ്ഥ യൂണിഫോമുകളാണുള്ളത്. അതുകൊണ്ടു തന്നെ ഹൈസ്കൂളിൽ പഠിക്കുന്ന അനിയത്തിയാണങ്കിൽ പോലും പ്ലസ് വണ്ണിന് ചേരുമ്പോൾ ചേച്ചിയുടെ യൂണിഫോം ധരിക്കാനാവില്ല. ഇതേ സ്കൂളിൽ തന്നെ അനിയത്തിക്ക് പ്ലസ് വൺ സീറ്റ് ലഭിക്കുമോ എന്നും ഉറപ്പില്ല. സാങ്കൽപിക കഥാപാത്രങ്ങളെ സൃഷ്ടിച്ചവർ വസ്തുതകൾ ഒട്ടും പരിശോധിച്ചില്ലെന്നാണ് സ്കൂൾ അധികൃതരുടെ ആക്ഷേപം.
English Summary: Fake news about Kalikavu school student