ADVERTISEMENT

തിരുവനന്തപുരം∙ റെസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. സമയം ഏകീകരിച്ച ശേഷമുള്ള നാലു മാസം കൊണ്ട് 2.25 കോടി രൂപയാണ് വരുമാനമായി ലഭിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. റൂം ബുക്കിങ് ഓൺലൈൻ ആക്കിയ ശേഷമുള്ള ഒരു വര്‍ഷം കൊണ്ട് 4 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. റെസ്റ്റ് ഹൗസിന്‍റെ ചരിത്രത്തില്‍ ആദ്യമായിരുന്നു അത്. 2023 മാര്‍ച്ച് 25 ആകുമ്പോഴേക്കും ആകെ വരുമാനം 6.25 കോടി ആയി വര്‍ധിച്ചെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരത്തെ തൈക്കാട് റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ലഭിച്ച വരുമാനം 1,93,851 രൂപയായിരുന്നെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 3,75,176 രൂപ ലഭിച്ചു. കോഴിക്കോട് റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ആകെ ലഭിച്ച വരുമാനം 58,526 രൂപയാണെങ്കില്‍ 2023 മാര്‍ച്ച് 1 മുതല്‍ 28 വരെ മാത്രം 1,06,534 രൂപ കിട്ടി. മൂന്നാര്‍ റെസ്റ്റ് ഹൗസില്‍ 2022 മാര്‍ച്ചിൽ ആകെയുണ്ടായിരുന്ന ബുക്കിങ് 99 ആയിരുന്നു. 2023 മാര്‍ച്ചിൽ ഇതുവരെ 311 ആയി വര്‍ധിച്ചു. വരുമാനത്തിലും ഇരട്ടിയിലധികം വര്‍ധനവുണ്ടായി.

2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസുകള്‍ ‘പീപ്പിള്‍സ് റസ്റ്റ് ഹൗസ്’ എന്ന പേരില്‍ ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിലേക്കു കൊണ്ടുവന്നത്. അതിനുശേഷം റെസ്റ്റ് ഹൗസുകളിലെ ബുക്കിങ് പടിപടിയായി ഉയര്‍ന്നു. സര്‍ക്കാര്‍ മേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ശൃംഖലയാണ് പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍. പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായി ചുമതലയേറ്റതിനു ശേഷം ജനങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ഫലപ്രദമായി റെസ്റ്റ് ഹൗസുകളെ ഉപയോഗിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയായിരുന്നു.

റെസ്റ്റ് ഹൗസുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചിരുന്നു. അതുപ്രകാരമുള്ള നടപടികളാണ് ഘട്ടം ഘട്ടമായി സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരാള്‍ റൂം ബുക്ക് ചെയ്താല്‍ വന്നു താമസിക്കുന്നതിനും വെക്കേറ്റ് ചെയ്യുന്നതിനും ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഇത് ജനങ്ങള്‍ തന്നെയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. പരിശോധിച്ചപ്പോള്‍ അടിയന്തിരമായി ഏകീകൃത സമയക്രമം കൊണ്ടുവരണമെന്ന് തീരുമാനിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് ചെക്ക് ഇന്‍, ചെക്ക് ഔട്ട് സമയക്രമം നടപ്പിലാക്കിയത്. അതോടെ വരുമാനത്തില്‍ ഇരട്ടിയോളമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ‘പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍’ ഏറ്റെടുത്ത് വിജയിപ്പിക്കുകയും പുതിയ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുെവന്നും മന്ത്രി പറഞ്ഞു.

English Summary: Revenue from PWD rest houses has soared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com