സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 75 പവന്‍ കവർച്ച: 3 പേർ കൂടി അറസ്റ്റിൽ
Mail This Article
പാലക്കാട് ∙ മീനാക്ഷിപുരത്ത് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിൽ 3 പേർ കൂടി അറസ്റ്റിൽ. അത്തിമണി സ്വദേശികളായ മനോജ്, അജിത്, തത്തമംഗലം സ്വദേശി രഞ്ജിത് എന്നിവരാണ് പിടിയിലായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരായ എട്ടു പേരും നേരത്തെ അറസ്റ്റിലായിരുന്നു.
പുതുക്കാട് സ്വദേശിയായ വ്യാപാരി, മധുരയില്‍നിന്നു സ്വര്‍ണവുമായി തൃശൂരിലേക്കു പോകുന്നതിനിടയിലായിരുന്നു ബസിനു മുന്നില്‍ കാര്‍ നിര്‍ത്തി മാര്‍ഗതടസ്സം സൃഷ്ടിച്ചുള്ള കവര്‍ച്ച. സ്വര്‍ണം കൈക്കലാക്കിയശേഷം വ്യാപാരിയെ ആളൊഴിഞ്ഞ പ്രദേശത്തു റോഡില്‍ ഉപേക്ഷിച്ചു കാറിലെത്തിയവര്‍ തമിഴ്നാട് ഭാഗത്തേക്കു രക്ഷപ്പെട്ടു.
26ന് പുലർച്ചെ അഞ്ചരയോടെ, മീനാക്ഷിപുരം സൂര്യപാറയിലാണ് സംഭവം. തൃശൂരിലെ ജ്വല്ലറിയിൽനിന്നു തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി സ്വകാര്യ ബസിൽ മടങ്ങിവരികയായിരുന്നു വ്യാപാരി.
English Summary: Palakkad gold theft case: Three more arrested